മൈനാഗപ്പള്ളി അപകടം: പ്രതികള്‍ ഹോട്ടലില്‍ താമസിച്ച്‌ ലഹരി ഉപയോഗിച്ചു, സുപ്രധാന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിലെ പ്രതികളായ അജ്മലും ശ്രീക്കുട്ടിയും രാസലഹരി ഉപയോ​ഗിച്ചത് ഹോട്ടൽ മുറിക്കുള്ളിൽവെച്ചെന്ന് പോലീസ്. കരുനാ​ഗപ്പള്ളിയിലെ ഒരു ഹോട്ടലിൽനിന്ന് ഇതുസംബന്ധിച്ച സുപ്രധാന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.

കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്നാണ് തെളിവുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ 14ാം തിയതി ഹോട്ടലില്‍ ഒരുമിച്ച്‌ താമസിച്ച ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇവിടെ നിന്നും മദ്യക്കുപ്പികളും രാസ ലഹരി ഉപയോഗത്തിനുള്ള ട്യൂബും പൊലീസ് കണ്ടെത്തിയിട്ടുണ്ട്‌. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

ഈ മാസം മൂന്നുതവണ ഇതേ ഹോട്ടലില്‍ ഇവർ മുറിയെടുത്തുവെന്നും അന്വഷണത്തില്‍ കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളായ അജ്മലിനെയും, ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് ഇവർ പൊലീസ് കസ്റ്റഡിയിലുണ്ടാവുക. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
Previous Post Next Post

نموذج الاتصال