തൃശൂര്‍: കേരളത്തിലെ ഏറ്റവും ഉയരമുള്ളയാള്‍ എന്ന വിശേഷണം നേടിയ വ്യക്തിയും ചലച്ചിത്ര നടനുമായ പാവറട്ടി സ്വദേശി പുതുമനശ്ശേരി പണിക്കവീട്ടില്‍ കമറുദ്ദീന്‍ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ഏഴടി ഒരിഞ്ചാണ് കമറുദ്ദീന്റെ ഉയരം. മലയാളം, തമിഴ്, കന്നഡ ഉൾപ്പടെയുള്ള ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ കമൽഹാസൻ, രജനികാന്ത് തുടങ്ങിയവരുടെ സിനിമകളും ഉൾപ്പെടും. അത്ഭുതദ്വീപ് എന്ന വിനയൻ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഉയരത്തിൽ ഒന്നാമനാണെന്നതിൽ അഭിമാനിക്കുമ്പോഴും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും പേറിയാണ് ജീവിച്ചത്. ഉയരക്കൂടുതൽമൂലം ബസ് യാത്രചെയ്യാൻപോലും സാധിക്കാറില്ല. ധരിക്കാൻ പാകത്തിലുള്ള വസ്ത്രങ്ങൾ ലഭിക്കാറില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകളിലൂടെയായിരുന്നു എന്നും കമറുദ്ദീന്റെ ജീവിതയാത്ര. ശീതളപാനീയങ്ങളുടെ വില്‍പ്പനയും, ലോട്ടറി കച്ചവടവും, സെക്യൂരിറ്റി ജോലി തുടങ്ങി നിരവധി ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഭാര്യ: ലൈല. മക്കള്‍: റയ്ഹാനത്ത്, റജീന.