മണ്ണാർക്കാട്: വീട്ടിൽ നിന്നും മോഷണം പോയ സ്വർണാഭരണങ്ങളിൽ നഷ്ടപ്പെട്ട സ്വർണാഭരണങ്ങളിൽ 20 പവനോളം വീടിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അന്വേഷണം വലിയ രീതിയിൽ പുരോഗമിക്കുന്നതിനിടെയാണ് പകുതിയോടടുത്ത് സ്വര്‍ണം വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്തെ കിണറിനോട് ചേര്‍ന്നുള്ള ബക്കറ്റിലാണ് ഇരുപത് പവന്‍ സ്വര്‍ണം കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കേസെടുത്തിട്ടുള്ളതിനാല്‍ പൊലീസെത്തി ആഭരണങ്ങള്‍ സ്‌റ്റേഷനിലേക്ക് മാറ്റി.
പുല്ലിശ്ശേരി താണിക്കുന്ന് സ്രാമ്പിക്കല്‍ വീട്ടില്‍ ഷാജഹാന്റെ വീട്ടില്‍ നിന്നാണ് ഞായറാഴ്ച സ്വര്‍ണം നഷ്ടപ്പെട്ടത്. 49 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഷാജഹാൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഷാജഹാന്റെ പരാതിയിൻമേൽ മണ്ണാർക്കാട് പൊലീസാണ് കേസെടുത്ത്. പരാതിക്കാരനും കുടുംബവും വീടിനടുത്തുളള വിവാഹ ചടങ്ങിന് പങ്കെടുക്കാൻ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ചടങ്ങ് കഴിഞ്ഞ് തിരിച്ചു വന്ന സമയത്ത് അടുക്കള ഭാഗത്തെ വാതിൽ തുറന്നിട്ട നിലയിലും, കിടപ്പുമുറിയിലെ അലമാരയിലെ തുണികളും വലിച്ചു വാരി താഴെ ഇട്ടിരിക്കുന്ന നിലയിലുമായിരുന്നു. തുടർന്നുളള പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടന്ന് ബോധ്യമായത്. പിന്നീട് പൊലീസിൽ വിളിച്ച് പരാതി പെടുകയായിരുന്നു. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരുമെത്തി തെളിവുകളും ശേഖരിച്ചിരുന്നു. പരിസരത്ത് തന്നെയുള്ളവരാകാം മോഷ്ടാക്കളെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇന്നലെ രാവിലെ വീട്ടുകാർ വെളളം എടുക്കാനായി ബക്കറ്റ് എടുത്ത സമയത്താണ് ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിൽ സ്വർണാഭരണങ്ങൾ കണ്ടത്. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരുമെത്തി തെളിവുകളും ശേഖരിച്ചു. ശാസ്ത്രീയപരിശോധന ഊര്‍ജിതമാക്കിയതോടെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ മോഷ്ടിച്ചവര്‍ ആഭരണങ്ങള്‍ തിരികെ കൊണ്ടുവന്നിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.