അഗളി: പത്തുലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനം തനിക്കാണെന്ന് നല്ലശിങ്ക ഉന്നതിയിലെ ജഡയന് (50) ആദ്യം വിശ്വസിക്കാനായില്ല. സംഭവം സ്ഥിരീകരിച്ചതോടെ ടിക്കറ്റ് എന്തുചെയ്യുമെന്നായി ആശങ്ക. മാറ്റാരെയും അറിയിക്കാനും വിശ്വസിച്ച് ഏൽപിക്കാൻ ബാങ്കിൽ പോലും പോകാനും ജഡയന് ധൈര്യമുണ്ടായിരുന്നില്ല. ബുധനാഴ്ചയിലെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലെ രണ്ടാംസമ്മാനമായ 10 ലക്ഷം രൂപയാണ് ജഡയന് ലഭിച്ചത്. ആനക്കട്ടിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. നാട്ടിലറിയും മുൻപ് ടിക്കറ്റ് ബാങ്കിലെത്തിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ പൊലീസ് ഉദ്യമം ഏറ്റെടുത്തു. പൊലീസ് വാഹനത്തിൽ സായുധ അകമ്പടിയോടെ ജഡയനെ അഗളി എസ്ബിഐ ശാഖയിലെത്തിച്ചു. മാനേജരുമായി സംസാരിച്ച് ജഡയന്റെ ഭാര്യ ബേബിയുടെ അക്കൗണ്ടിൽ ടിക്കറ്റ് സമർപ്പിച്ചു..
നിർമാണത്തൊഴിലാളിയായ ജഡയന് ഈ തുകകൊണ്ട് മൂന്നുമക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് ആഗ്രഹം. മൂത്തമകൾ പവിത പ്ലസ്ടുവിന് ശേഷം കൃഷിയിൽ അമ്മയെ സഹായിക്കയാണ്. രണ്ടാമത്തെ മകൾ പാലക്കാട്ട് രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ്. മകൻ മരുതാചലം 10-ാം ക്ലാസിലാണ്.
Tags
attappadi