കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ യോഗ്യത റൗണ്ടിൽ ഗോൾ വേട്ട തുടർക്കഥയാക്കി കേരളം. കഴിഞ്ഞ മത്സരത്തിൽ ലക്ഷദ്വീപിനെതിരേ ഏകപക്ഷീയമായ പത്തു ഗോളിന്റെ ആധികാരിക ജയം നേടിയ കേരളം, ഞായറാഴ്ച പുതുച്ചേരിക്കെതിരെയും അര ഡസനിലധികം ഗോളുകൾ നേടി സമാന മികവ് ആവർത്തിച്ചു. പുതുച്ചേരിക്കെതിരെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. മുന്നേറ്റതാരങ്ങളായ ഇ. സജീഷും നസീബ് റഹ്മാനും ഇരട്ട ഗോളുകൾ നേടി. ഇതോടെ ഡിസംബറിൽ ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് കേരളം യോഗ്യത നേടി.
കഴിഞ്ഞ രണ്ടുമത്സരങ്ങളിലും വിജയിച്ച കേരളത്തിന് ഇന്ന് ഫൈനൽ റൗണ്ട് യോഗ്യതയ്ക്ക് പുതുച്ചേരിക്കെതിരേ സമനില മതിയായിരുന്നു. എന്നാൽ, എതിർവല നിറച്ച് ആധികാരികമായിത്തന്നെ കേരളം യോഗ്യത ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റു മുതൽ കേരളം നിറയൊഴിക്കൽ തുടർന്നു. കേരളത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുന്നേറ്റ സൂപ്പർ താരം ഗനി അഹമ്മദ് നിഗം ഒരു പിഴവും വരുത്താതെ ബോക്സിന്റെ ഇടതുമൂലയിലെത്തിച്ചു.
പതിന്നാലാം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോൾ. ബോക്സിന്റെ ഇടതുമൂലയിൽ നിന്ന് പി.ടി. മുഹമ്മദ് റിയാസ് നൽകിയ പന്ത് പുതുച്ചേരിയുടെ കൂട്ടപ്രതിരോധത്തെ മറികടന്ന് നസീബ് റഹ്മാൻ വലയിലെത്തിക്കുകയായിരുന്നു. നസീബിന്റെ വ്യക്തിഗത ബ്രില്യൻസ് കൂടി അടയാളപ്പെടുത്തുന്നതായിരുന്നു ഈ ഗോൾ. 19-ാം മിനിറ്റിൽ ഇ. സജീഷും ഗോൾ നേടി. മുഹമ്മദ് മുഷ്റഫിന്റെ അസിസ്റ്റാണ് ഗോളിന് വഴിവെച്ചത്. പുതുച്ചേരിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ഗോൾ. പത്ത് മിനിറ്റിനിടെ മൂന്ന് ഗോളുകൾ. 29-ാം മിനിറ്റിൽ ഗനിയുടെ ഒരു നീക്കം പുതുച്ചേരി ഗോൾകീപ്പർ പി.എസ്. യശ്വന്ത് തടഞ്ഞിട്ടു.
പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റി ഡേവിസിന്റെ വകയായിരുന്നു കേരളത്തിന്റെ നാലാം ഗോൾ. 53-ാം മിനിറ്റിൽ മധ്യത്തിൽനിന്ന് എം. മനോജ് നൽകിയ പന്ത് തലയിൽ സ്വീകരിച്ച ക്രിസ്റ്റി, ബോക്സിലേക്ക് ഉതിർത്തശേഷം പുതുച്ചേരി ഗോളിയെയും മറികടന്ന് പന്ത് വലയിൽ എത്തിക്കുകയായിരുന്നു. 65-ാം മിനിറ്റിൽ നസീബ് റഹ്മാനും രണ്ടു മിനിറ്റുകൾക്ക് ശേഷം ഈ സജീഷും ഗോൾ നേടിയതോടെ കേരളം 6-0 ന് മുന്നിലെത്തി. മത്സരത്തിൽ ഇരുവരുടെയും ഇരട്ട ഗോളുകൾ കൂടിയായിരുന്നു ഇവ. 71-ാം മിനിറ്റിൽ ടി. ഷിജിനും ഗോൾ സംഭാവന ചെയ്തു. മുഹമ്മദ് റിയാസിന്റെ അസിസ്റ്റ് ഒരിക്കൽക്കൂടി ഗോളിലേക്ക് വഴിവെച്ചു.
ദുർബലമായ പ്രതിരോധം ആയിരുന്നു പുതുച്ചേരിയുടേത്. ലക്ഷ്യബോധമോ മെച്ചപ്പെട്ട കളി തന്ത്രങ്ങളോ അവർക്കില്ലായിരുന്നു. പ്രതിരോധത്തിലെ അപാകം മുതലെടുത്താണ് കേരളത്തിന്റെ ഗോളുകൾ. അതേസമയം, നിരവധി ഗോളവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു.
യോഗ്യതാ മത്സരത്തിൽ റെയിൽവേസിനോട് ഏകപക്ഷീയമായ ഒരു ഗോളിനും ലക്ഷദ്വീപിനോട് എതിരില്ലാത്ത പത്ത് ഗോളിനും കേരളം വിജയിച്ചിരുന്നു. പുതുച്ചേരിയെക്കൂടി തകർത്തതോടെ ഗ്രൂപ്പ് എച്ചിൽ തോൽവിയറിയാത്ത ഒരേയൊരു ടീമായി കേരളം മാറി. ഒൻപത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്തോടെയാണ് കേരളത്തിന്റെ ഫൈനൽ റൗണ്ട് യോഗ്യതാ ബർത്ത്.
മൂന്ന് മത്സരത്തിലും കേരളത്തിനൊറ്റ ഗോൾപോലും വഴങ്ങേണ്ടി വന്നില്ല എന്ന പ്രത്യേകതയുമുണ്ട്. മാത്രവുമല്ല, മൂന്ന് ടീമുകൾക്കെതിരെയായി 18 ഗോളുകൾ നേടാനും കേരളത്തിന് കഴിഞ്ഞു.
Tags
kerala