സ്വർണം കവർന്ന കേസിൽ നടന്നത് സിനിമാ തിരക്കഥയെ വെല്ലുന്ന ട്വിസ്റ്റും ടേണും

പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ കാറിൽ പിന്തുടർന്ന് മൂന്നര കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 2.2 കി. ഗ്രാം സ്വർണം കണ്ടെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കണ്ണൂർ കൂത്തുപറമ്പ് പാറക്കെട്ട് വീട്ടിൽ വിപിൻ (36), കോഴിക്കോട് താമരശേരി അടിവാരം ആലംപടി ശിഹാബുദ്ദീൻ (28), അടിവാരം പുത്തൻവീട്ടിൽ അനസ് (27), കണ്ണൂർ പിണറായി എരുവെട്ടിയിലെ കിഴക്കേപറമ്പത്ത് അനന്തു (28), തൃശൂർ വെള്ളാനിക്കര സ്വദേശികളായ കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര പട്ടത്ത് മിഥുൻ എന്ന അപ്പു (37), പാട്ടുരക്കൽ കുറിയേടത്ത് മനയിൽ അർജുൻ കെ. നാരായൺ (28), പീച്ചി സ്വദേശികളായ ആലപ്പാറ പയ്യംകോട്ടൽ സതീഷ് (46), കണ്ണറ കുഞ്ഞിക്കാവിൽ ലിസൺ സാം (31) എന്നിവരെയാണ് കണ്ണൂർ, തൃശൂർ, താമരശേരി എന്നിവിടങ്ങളിൽനിന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണയിൽ വ്യാപാരികളെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ നടന്നത് സിനിമാ തിരക്കഥയെ വെല്ലുന്ന ട്വിസ്റ്റും ടേണും. ഒട്ടേറെ മോഷണക്കസുകളിൽ പ്രതികളായ ശിഹാബുദ്ദീനും അനസും ഒന്നര വർഷം മുൻപൊരു രാത്രിയിൽ പെരിന്തൽമണ്ണയിലെ കടയിൽ ചായ കുടിക്കാൻ കയറിയയിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. കെഎം ജ്വല്ലറിക്കു സമീപത്തെ കടയിലാണു പ്രതികൾ കയറിയത് ചായ കുടിക്കുന്നതിനിടെയാണ് ജ്വല്ലറി ഉടമകൾ 2 ബാഗുകളുമായി ഇരുചക്ര വാഹനത്തിൽ പോകുന്നതു കണ്ടത്. ബാഗിലുള്ളത് സ്വർണമാണെന്ന് ഊഹിച്ച പ്രതികൾ അപ്പോൾ തന്നെ ബാഗ് തട്ടിപ്പറിച്ച് കവർച്ചയ്ക്കു പദ്ധതിയിട്ടെങ്കിലും ടൗണിലെ തിരക്കുകാരണം നടന്നില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം ശിഹാബുദ്ദീനെ മോഷണക്കേസിൽ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. 2007ൽ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ശിക്ഷയനുഭവിക്കുന്ന വിപിനെ അവിടെവച്ചാണു പരിചയപ്പെട്ടത്. 2 മാസത്തെ ജയിൽവാസം കഴിഞ്ഞ്  ഇറങ്ങുമ്പോഴേക്കും പെരിന്തൽമണ്ണയിലെ കവർച്ചയ്ക്ക് അവർ പദ്ധതി തയാറാക്കിയിരുന്നു. 

ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ശിഹാബും അനസും പെരിന്തൽമണ്ണയിലെത്തി വീണ്ടും നിരീക്ഷണം നടത്തി. ജയിലിലുള്ള വിപിനെ കാര്യങ്ങൾ അറിയിച്ചു സഹായം തേടി. വിപിൻ തന്റെ സുഹൃത്തും നേരത്തേ കുഴൽപണം തട്ടിക്കൽ കേസിൽ പ്രതിയുമായ അനന്തുവിനെ ശിഹാബുമായി പരിചയപ്പെടുത്തി. അനന്തുവും ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശിയും ചേർന്നാണു പിന്നീട് കവർച്ചാ പദ്ധതി വിശദമായി ആസൂത്രണം ചെയ്തത്. ഒമാനിൽ ജോലി ചെയ്യുന്ന നിജിൽരാജ്, പ്രബിൻലാൽ എന്നിവർ മുഖ്യ ആസൂത്രകന്റെ നിർദേശപ്രകാരം നാട്ടിലെത്തി. 

വാടകയ്ക്കെടുത്ത ജീപ്പിൽ ശിഹാബും അനസും താമരശ്ശേരിയിൽനിന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തി അവിടെ നിന്നു നിജിൽരാജിനെയും അനന്തുവിനെയും മറ്റൊരു പ്രതിയെയും കൂട്ടി പെരിന്തൽമണ്ണയിലെത്തി. ജ്വല്ലറി ഉടമകൾ രാത്രി കട പൂട്ടി സ്‌കൂട്ടറിൽ പോകുന്നതും തട്ടിപ്പറിക്കാൻ പറ്റിയ സ്ഥലവുമെല്ലാം നിരീക്ഷിച്ചു മടങ്ങി. ഇതോടൊപ്പം സജിത്തും സംഘവും തൃശൂരിലും ഒരുക്കങ്ങൾ നടത്തി. ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കേച്ചേരി, അമലനഗർ എന്നിവിടങ്ങളിൽ സംഘം ചേർന്ന് ആസൂത്രണം നടത്തി.11ന് കവർച്ച നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ തൃശൂർ സംഘം എത്താത്തതിനാൽ അന്നു നടന്നില്ല. പിന്നീട് എല്ലാ തയാറെടുപ്പുകൾക്കും ശേഷമാണ് 21ന് ആണ് കവർച്ച നടത്തിയത്. കവർച്ച നടന്നതിനു ശേഷമാണ് വിപിൻ ജയിലിൽ നിന്നിറങ്ങിയത്. കടക്കാനുള്ള വഴികൾ നേരത്തേ തീരുമാനിച്ചു. രക്ഷപ്പെടാനുള്ള റൂട്ട് മാപ്പുവരെ തയാറാക്കിയാണു സംഘം കവർച്ചയ്ക്കെത്തിയത്. പട്ടാമ്പി റോഡിൽ ജ്വല്ലറി ഉടമകളുടെ വീടിനു സമീപത്തുവച്ച് കവർച്ച നടത്താനായിരുന്നു ആദ്യ തീരുമാനം. വെളിച്ചവും വാഹനത്തിരക്കും യാത്രക്കാരും ഈ ഭാഗത്ത് കുറവാണ്. റോഡിന് വീതിയുള്ള സ്ഥലവുമാണ്. കൃത്യം നടത്തിയതിനു തലേദിവസം തൃശൂരിൽനിന്ന് പ്രതികളായ സലീഷും നിജിൻരാജും പെരിന്തൽമണ്ണയിലെത്തി എല്ലാം നിരീക്ഷിച്ചിരുന്നു. 21ന് ഉച്ചയോടെ സജിത്ത്, നിജിൽരാജ്, പ്രബിൻലാൽ, മനു, സലീഷ് ഫർഹാൻ, സജിത്ത്, നിഖിൽ, വൈശാഖ് എന്നിവർ കാറിൽ തൃശൂരിൽനിന്നു പുറപ്പെട്ട് രാത്രി ഏഴോടെ പെരിന്തൽമണ്ണയിലെത്തി കാത്തു കിടന്നു.

എട്ടരയോടെയാണ് പെരിന്തൽമണ്ണ ഊട്ടി റോഡിലുള്ള കെഎം ജ്വല്ലറി പൂട്ടി ഉടമകളായ സഹോദരങ്ങൾ യൂസഫും ഷാനവാസുംസ്വർണവുമായി സ്കൂട്ടറിൽ എത്തുന്നതും പ്രതികൾ കാറിടിച്ചുവീഴ്ത്തി കവർച്ച നടത്തുന്നതും. തുടർന്ന് സംഘം ചെർപ്പുളശ്ശേരി ഭാഗത്തേക്കു പോയി. അവിടെ വാഹനം നിർത്തി മുൻനിശ്ചയപ്രകാരം 4 പേർ ഇറങ്ങി സ്വർണമടങ്ങിയ ബാഗുകളുമായി അവിടെ കാത്തുകിടന്ന കാറിൽ കടന്നു. മറ്റ് 5 പേർ തൃശൂരിലെ മുറിയിലേക്കു മടങ്ങി. ഇവർ തൃശൂർ ടൗണിൽ വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം സംഘത്തിന്റെ പിടിയിൽപെട്ടു. ഒരാൾ ഓടിക്കളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്വർണവുമായി കടന്ന സംഘം സലീഷിന്റെ ബന്ധുവായ മിഥുന്റെ വീട്ടിലാണ് മുൻനിശ്ചയപ്രകാരം തങ്ങിയത്.

വാർത്ത കടപ്പാട് 
Previous Post Next Post

نموذج الاتصال