മണ്ണാർക്കാട് : കാറിൽ കടത്തുകയായിരുന്ന 53 ലിറ്റർ പുതുച്ചേരി മദ്യവുമായി മൂന്നുപേരെ മണ്ണാർക്കാട് എക്‌സൈസ് സംഘം പിടികൂടി. വടകര അഴിയൂർ ചോമ്പാല മടപ്പറമ്പത്ത് വീട്ടിൽ രാമദാസ് (61), പെരിന്തൽമണ്ണ എടപ്പറ്റ തയ്യിൽ വീട്ടിൽ ബാദുഷ (29), തിരൂർ പുറത്തൂർ സ്വദേശി കരുവാൻപറമ്പിൽ സനീഷ് (30) എന്നിവരാണ് പിടിയിലായത്. ഇതിൽ രാമദാസ് കഞ്ചാവുകേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു.
മണ്ണാർക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫിന്റെ നേതൃത്വത്തിൽ സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. അട്ടപ്പാടിയിലേക്ക് മാഹിയിൽനിന്ന് മദ്യം കടത്തുന്നതായാണ് എക്‌സൈസ് ഇന്റലിജൻസിന് ലഭ്യമായ വിവരം. ഇതുപ്രകാരം ആര്യമ്പാവ് കെ.ടി.ഡി.സി.ക്ക് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് മദ്യം പിടികൂടിയത്. എക്‌സൈസ് വാഹനം കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിലൊരാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിന്റെ പിൻസീറ്റിലും ഡിക്കിയിലുമായി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
അസി. എക്‌സൈസ് ഇൻസ്പെക്ടർ എം. മനോജ്, പ്രിവന്റീവ് ഓഫീസർമാരായ ഇ. ഹംസ, കൃഷ്ണദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.കെ അശ്വന്ത്, പി. അലി അഷ്‌കർ, സി.എം. പിന്റു, എൻ.എസ്. വിവേക്, സിവിൽ എക്‌സൈസ് ഡ്രൈവർ വി. ജയപ്രകാശ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു
Tags
mannarkkad