തട്ടുകട കത്തിനശിച്ചു

അലനല്ലൂർ : ചന്തപ്പടിയിൽ റോഡരികിലുള്ള തട്ടുകട കത്തിനശിച്ചു. അലനല്ലൂര്‍ പെരിന്തല്‍മണ്ണ റോഡരുകില്‍ ചന്തപ്പടിയിലുള്ള കണ്ണംകുണ്ട് ചേലാക്കോടൻ സാബിറയുടെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് ചൊവ്വാഴ്ച പുലർച്ചെ അഗ്നിക്കിരയായത്.  ഷീറ്റ് മേഞ്ഞ് ഫ്‌ളെക്‌സും മറ്റും കൊണ്ട് മറച്ചുള്ളതായിരുന്നു കട. ഇതിനകത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകളും മേശകളും മറ്റും കത്തിച്ചാമ്പലായി. 35000 രൂപയോളം നഷ്ടം കണക്കാക്കുന്നു.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടനെ നാട്ടുകാരും, കടയുടമസ്ഥരും വിവരം അറിയിച്ച ഉടന്‍ തന്നെ അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി വട്ടമ്പലം അഗ്നിരക്ഷാനിലയം ഓഫിസര്‍ പി. സുല്‍ഫീസ് ഇബ്രാഹിം, സേന അംഗങ്ങളായ ഇ.എം ഷിന്റോ, എം. ആര്‍ രാഗില്‍, കെ.പ്രശാന്ത്, എം.എസ് ഷബീര്‍, കെ.ശ്രീജേഷ്, മുരളീധരന്‍ എന്നിവരെത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ തീയണക്കുകയായിരുന്നു. സമീപത്തേക്ക് തീപടരുന്നതും ഒഴിവാക്കി. 

_____________________________________________________

കുന്തിപ്പാടത്ത് വീണ്ടും പുലിയുടെ സാന്നിധ്യം; ഹനുമാന്‍ കുരങ്ങിന്‍റെ അവശിഷ്ട്ടം കണ്ടെത്തി



കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കുന്തിപ്പാടത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. പുലി പിടിച്ചതെന്ന് സംശയിക്കുന്ന കുരങ്ങിന്‍റെ അവശിഷ്ടം കണ്ടെത്തി. ഒരു ദിവസം പഴക്കമുള്ള കുരങ്ങിന്‍റെ അവശിഷ്ടമാണ് ടാപ്പിംഗ് തൊഴിലാളികള്‍ കണ്ടത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചു. 
വനപാലകർ പരിശോധന നടത്തി. കുരങ്ങിന്‍റെ അവശിഷ്ടം കണ്ടെത്തിയതിന് 25 മീറ്റർ അകലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പുലിയും കുരങ്ങും മല്‍പ്പിടുത്തം നടത്തിയതിന്‍റെ ലക്ഷണങ്ങളും കാണാനായിട്ടുണ്ട്. ഇടയ്ക്കിടെ ഇവിടെ പുലിയെ കാണാറുണ്ടെന്നാണ് ടാപ്പിംഗ് തൊഴിലാളികള്‍ പറയുന്നത്. ഒന്നര വർഷം മുമ്പ് പ്രദേശവാസിയുടെ കോഴിക്കൂട്ടില്‍ കുടുങ്ങി പുലി ചത്തിരുന്നു. 

പുലി ഉണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് ഇവിടെ വീണ്ടും പുലിയെ പിടിക്കുന്നതിന് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുലർച്ചെ ഒരുമണി മുതല്‍ ഈ വഴി ധാരാളം ടാപ്പിംഗ് തൊഴിലാളികള്‍ പോകുന്നുണ്ട്. കൂടാതെ ഇവിടെയുള്ള വീടുകളില്‍ ധാരാളം വളർത്തുമൃഗങ്ങളുമുണ്ട്. മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണിയായ പുലിയെ പിടിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Previous Post Next Post

نموذج الاتصال