കോട്ടോപ്പാടം: സഹജീവി സ്നേഹത്തിന്റെ നല്ല മാതൃക കാണിച്ച് ഫാസിലും മുഫീദയും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. വൃക്കരോഗികളായ രണ്ട് പേര്‍ക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപ വിവാഹവേദിയില്‍ വെച്ച് കൈമാറിയാണ് നവദമ്പതികളായ കച്ചേരിപ്പറമ്പ് നൊട്ടന്കണ്ടന് മുഹമ്മദിന്റെ മകന് ഫാസിലും നവവധു മുഫീദയും മാതൃകയായത്. കോട്ടോപ്പാടം സിഎച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹ വേദി കാരുണ്യപ്രവര്‍ത്തനത്തിന്റെ വേദികൂടിയായി മാറുന്ന കാഴ്ചയ്ക്ക് വിവാഹത്തിനെത്തിയവര്‍ സാക്ഷ്യം വഹിച്ചു. വിവാഹത്തിന്റെ ആഢംബര ചെലവുകളെല്ലാം ഒഴിവാക്കിയാണ് തുക സഹായധനം നല്‍കിയത്. കച്ചേരിപ്പറമ്പ് സ്വദേശികളും വൃക്കരോഗികളുമായ ഒറ്റകത്ത് അബ്ദുല്‍ അസീസ് (38),താന്നിക്കല്‍ കേശവന് (36) എന്നിവര്‍ക്കാണ് നവദമ്പതികള്‍ കൈത്താങ്ങായത്. അസീസിന്റെയും കേശവന്റേയും വൃക്ക എത്രയും പെട്ടെന്ന് മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിര്‍ധനരായ ഇരുവരുടേയും കുടുംബങ്ങള്‍ക്ക് ശസ്ത്രക്രിയക്കും മറ്റുമുള്ള ചെലവിന് തുക കണ്ടെത്താന്‍ ത്രാണിയില്ല. നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ച് ചികിത്സാ ചെലവിനുള്ള തുക കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
വിവാഹത്തിന്റെ ആഢംബര ചെലവുകള്‍ ഒഴിവാക്കി; തുക ചികിത്സക്കായി നല്കി നവദമ്പതികളുടെ മാതൃക
byഅഡ്മിൻ
-
0