വനാതിർത്തിയിൽ തൂക്കുവേലി സ്ഥാപിക്കണം; താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയര്‍ന്നു


മണ്ണാര്‍ക്കാട്: താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ അതിരൂക്ഷമായ കാട്ടാനശല്ല്യത്തിന് പരിഹാരം കാണാന്‍ വനാതിര്‍ത്തികളില്‍ തൂക്കുവേലി സ്ഥാപിക്കാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താനും മറ്റുമായി നിയോഗിക്കപ്പെട്ടിരിക്കുന്ന ദ്രുതപ്രതികരണസേനയില്‍ അംഗങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത വനംവകുപ്പ് പ്രതിനിധി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ താലൂക്കിലെ ആര്‍ആര്‍ടി വിപുലീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വനാതിര്‍ത്തി തിരിക്കുന്നതിന്റെ ഭാഗമായി മലയോരപ്രദേശങ്ങളില്‍ വനംവകുപ്പിന്റെ ജണ്ട കെട്ടല്‍ നടപടിക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.കുടിയേറ്റ കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കരുതെന്നും ജണ്ടയിടുന്നത് നിര്‍ത്തിവെക്കണമെന്നും ആവശ്യമുയര്‍ന്നു.

പട്ടയവിതരണവുമായി ബന്ധപ്പെട്ട് അരിയൂര്‍ രാജീവ് ദശലക്ഷം കോളനിയിലെ കുടുംബങ്ങളില്‍ നിന്നും കോട്ടോപ്പാടം  ആര്യമ്പാവ് വില്ലേജ് ഓഫീസ് 1500 രൂപാ വീതം ഈടാക്കിയത് സംബന്ധിച്ചുയര്‍ന്ന ആക്ഷേപം പരിശോധിക്കുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി. ദേശീയപാതയില്‍ പനയമ്പാടത്ത് അപകടം കുറയ്ക്കാന്‍ നടപടി വേണമെന്നും നഗരത്തിലെ പ്രധാന റോഡായ നടമാളിക റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും താലൂക്ക് ആശുപത്രിയിലെ സ്‌കാനിംഗ് സ്‌കാനിംഗ് സെന്ററില്‍ ടെക്‌നീഷ്യനെ നിയമിക്കണമെന്നും, മണ്ണാര്‍ക്കാട് ടൗണിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കണമെന്നും താലൂക്ക് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

മാസപറമ്പിലെ മിച്ച ഭൂമി സ്ഥലം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് വിവിധ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഇടപെടലുകള്‍ നടത്തണമെന്നും ഇതിനായി പ്രമേയം പാസ്സാക്കണമെന്നും ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് വിഷയം പരിശോധിക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നിട്ടും ജനങ്ങളില്‍ നിന്നും അടച്ചിട്ട സര്‍ക്കാര്‍ വകുപ്പുകളുടെ വാതിലുകള്‍ തുറക്കണമെന്നും ആവശ്യമുയര്‍ന്നു.തെങ്കര മേജര്‍ കുടിവെള്ള പദ്ധതിയുടെ പുരോഗതി അടുത്ത സമിതിയില്‍ അറിയിക്കാമെന്ന് വാട്ടര്‍ അതോറിറ്റി പ്രതിനിധി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച താലൂക്ക് വികസന സമിതി യോഗം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം വീണ്ടും ചേര്‍ന്നത്.അതേ സമയം മറ്റ് കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ട ജനപ്രതിനിധികളില്‍ ഭൂരിഭാഗവും പങ്കെടുത്തിരുന്നില്ല. പോലീസ്, എക്‌സൈസ് പ്രതിനിധികളെ യോഗത്തിലേക്ക് വിളി്ച്ചു വരുത്തുകയാണ് ഉണ്ടായത്. ആരോഗ്യവകുപ്പിന്റെ പ്രതിനിധി പങ്കെടുത്തിരുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട യോഗമുണ്ടായിരുന്നതിനാലാണ് ജനപ്രതിനിധികളുടെ അഭാവമുണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ താലൂക്ക് സമിതി യോഗം ചേരുന്ന ദിവസങ്ങളില്‍ മറ്റ് യോഗങ്ങള്‍ താലൂക്കില്‍ സംഘടിപ്പിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 

മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ എം ഉണ്ണീന്‍ അധ്യക്ഷനായി മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ഇന്‍ചാര്‍ജ്ജ് എന്‍എന്‍ മുഹമ്മദ് റാഫി, ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ ചന്ദ്രബാബു, വിനോദ് കുമാര്‍, രാമന്‍കുട്ടി, പൊതു പ്രവര്‍ത്തകരായ പിആര്‍ സുരേഷ്, ടിഎ സലാം, ബി മനോജ്, സദഖത്തുള്ള പടലത്ത്, എപി ഹംസ, ടികെ സുബ്രഹ്മണ്യന്‍, സന്തോഷ് പാലക്കയം വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال