"സൈലൻസ്" പണി തന്നു ഗയ്സ്; ഓപ്പറേഷന്‍ സൈലന്‍സ് തുടരും

                  പ്രതീകാത്മക ചിത്രം

മണ്ണാര്‍ക്കാട്: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സൈലന്‍സ് പ്രത്യേക പരിശോധന കാലാവധി നീട്ടി. ഫെബ്രുവരി 28 വരെ പരിശോധന തുടരാനാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.മണ്ണാര്‍ക്കാട് താലൂക്കില്‍ ഓപ്പറേഷന്‍ സൈലന്‍സ് രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 14 മുതല്‍ 18 വരെ അഞ്ച് ദിവസങ്ങളിലായി താലൂക്കില്‍ നടന്ന പരിശോധനയില്‍ 50 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.ഇതില്‍ 16 പേര്‍ക്കെതിരെ സൈലന്‍സറില്‍ മാറ്റം വരുത്തിയതിനും 20 പേര്‍ ടയര്‍,ലൈറ്റ്, ഹാന്‍ഡില്‍ ബാര്‍ എന്നിവയില്‍ മാറ്റം വരുത്തിയതിനും എയര്‍ ഹോണ്‍ ഉപയോഗിച്ച 20 പേരുമാണ് കുടുങ്ങിയത്. പിഴയിനത്തില്‍ 1,62,000 രൂപ ഈടാക്കി. പരിശോധന ആരംഭിച്ച ആദ്യ ദിവസം മാത്രം താലൂക്കില്‍ നിന്നും 1,22,000 രൂപ പിഴയാണ് ഈടാക്കിയത്. 28 പേര്‍ക്കെതിരെയാണ് അന്ന് കേസെടുത്തത്. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണ് ഉണ്ടായത്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയവര്‍ പരിശോധനയെ ഭയന്ന് പുറത്തിറങ്ങാതിരുന്നതാണ് കാരണെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

കല്ലടിക്കോട്, കാഞ്ഞിരപ്പുഴ, തെങ്കര, മണ്ണാര്‍ക്കാട് ടൗണ്‍, ചുങ്കം, ആര്യമ്പാവ്, കല്ല്യാണക്കാപ്പ്, നാട്ടുകല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പ്രത്യേക പരിശോധന നടന്നത്.രണ്ടാം ഘട്ടത്തില്‍ താലൂക്കിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പരിശോധന നടക്കും.പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ ജയേഷ്‌കുമാറിന്റെ നേതൃത്വത്തില്‍മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രവികുമാര്‍ പിഎം,അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുകേഷ് എം പി,സാബിര്‍ എന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
Previous Post Next Post

نموذج الاتصال