അപകടം പതിയിരിക്കുന്ന റോഡിലെ ചതികുഴികള്‍

കോട്ടോപ്പാടം:കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ കുഴികള്‍ വാഹനഗതാഗതത്തിന് വെല്ലുവിളിയാകുന്നു.പലയിടങ്ങളിലേയും കുഴികള്‍ അപകടങ്ങള്‍ക്കും ഇടയാക്കുന്നു.കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് പേരുടെ ജീവന്‍ ഈ നിരത്തില്‍ പൊലിഞ്ഞു.

കോട്ടോപ്പാടം പെട്രോള്‍ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് കുമരംപുത്തൂര്‍ സൗത്ത് പള്ളിക്കുന്ന് ചേരിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബീബ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷബീബ് റോഡിലെ കുഴികള്‍ വെട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പറയപ്പെടുന്നത്.കഴിഞ്ഞ വര്‍ഷം ഒാഗസ്റ്റില്‍ കാട്ടുകുളം മരമില്ലിന് സമീപത്ത് വെച്ചുണ്ടായ  അപകടത്തില്‍ കോട്ടോപ്പാടം പാറപ്പുറത്ത് കണ്ടംപാടി മുഹമ്മദാലിയുടെ ഭാര്യ സൈനബ മരിച്ചിരുന്നു.ഭാര്യയും ഭര്‍ത്താവും ബൈക്കില്‍ അലനല്ലൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ കുഴിയില്‍ ചാടുകയും സൈനബ റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ദൂരത്തില്‍ അപകടകുഴികളേറെയുള്ളത് കോട്ടോപ്പാടം പെട്രോള്‍ പമ്പിന് സമീപവും അലനല്ലൂര്‍ മുണ്ടത്ത് പള്ളിക്ക് സമീപത്തുമാണ്.മുണ്ടത്ത് പള്ളിക്ക് സമീപത്തെ കുഴികള്‍ അടുത്തിടെ ക്വാറി വേസ്റ്റിട്ട് അടച്ചെങ്കിലും നിലവില്‍ പഴയപടിയായിട്ടുണ്ട്.കുഴികള്‍ വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍ പെടാതിരിക്കുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്ത് അറ്റകുറ്റപണിയ്ക്കായി പൊതുമരാമത്ത് നിരത്ത് വിഭാഗം കുമരംപുത്തൂര്‍ സെക്ഷനില്‍ നിന്നും പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിലെ പുതിയ സംവിധാനമായ മെയിന്റനന്‍സ് വിംഗിനാണ് റോഡിന്റെ ഈ ഭാഗത്തെ പരിപാലനത്തിന് ചുമതല നല്‍കിയിട്ടുള്ളത്.ഡിഫ്ക്ട് ലെയബിലിറ്റി പിരിയഡിന്റെ പരിധിയില്‍ വരാത്ത റോഡുകളുടെ പരിപാലനം നിര്‍വഹിക്കുന്ന ഈ വിഭാഗമാണ് അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത്.ഇതിന് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നുണ്ട്.ഇത് ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടര്‍ ചെയ്ത് ഉടന്‍ അറ്റകുറ്റപണികള്‍ ആരംഭിക്കുമെന്നാണ് മെയിന്റനന്‍സ് വിഭാഗം വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.താമസം വിന പ്രവൃത്തികള്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post

نموذج الاتصال