അലനല്ലൂരിലെ തെരുവുനായ ശല്ല്യം പരിഹരിക്കണം: എഐവൈഎഫ്

അലനല്ലൂര്‍: ടൗണിലും പരിസര പ്രദേശങ്ങളിലും രൂക്ഷമാകുന്ന തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിയ്ക്കും പരാതി നല്‍കി.തെരുവുമായ ശല്ല്യത്തില്‍ ജനം പൊറുതിമുട്ടുകയാണ്.സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുന്ന സ്ഥിതിയാണ്.നായശല്ല്യം വര്‍ധിച്ചിട്ടും പഞ്ചായത്ത് ഭരണസമിതിയും അധികൃതരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.

അലനല്ലൂര്‍ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും തെരുവുനായ ശല്ല്യമുണ്ട്.അങ്ങാടിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കള്‍ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം ഒരുപോലെ ശല്ല്യമാണ്.രാപ്പകല്‍ വ്യത്യാസമില്ലാതെ കൂട്ടത്തോടെ തെരുവില്‍ വിലസുന്ന ഇവ ഇരുചക്ര വാഹനങ്ങളുള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നുണ്ട്.

ഗ്രാമ പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായി.കഴിഞ്ഞ മാസം 17ന് കര്‍ക്കിടാംകുന്ന് പാലക്കടവില്‍ എരൂത്ത് നൗഷാദിന്റെ ആടിനെ തെരുവുമായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.പ്രദേശവാസിയായ ഒരു കുട്ടിയേയും ആക്രമിച്ചിരുന്നു.ഫാമുകളിലെത്തി കോഴികളെ പിടികൂടുന്നതിനാല്‍ ഫാം ഉടമകളും ആശങ്കയിലാണ്.പ്രഭാത സവാരിക്കാര്‍ക്കും ഒറ്റയ്ക്ക് നടന്ന് പോകുന്നവരും മദ്രസാ വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ളവര്‍ക്ക് തെരുവുനായകള്‍ ഭീഷണിയായി മാറിയിരിക്കുകയാണ്.ഇത് സംബന്ധിച്ചെല്ലാം പരാതികളും പഞ്ചായത്തിലേക്കെത്തുന്നുണ്ട്.സ്‌കൂളുകള്‍ തുറന്ന സാഹചര്യം കണക്കിലെടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.മേഖലാ പ്രസിഡന്റ് സലാം പാക്കത്ത്,ജില്ലാ കമ്മിറ്റി അംഗം എന്‍.എ ഷാഫി,ഫര്‍ഷാദ്,ലത്തീഫ് പാക്കത്ത്,ശ്രീജിത്ത്,സാബിത്ത് എന്നിവര്‍ ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്.
Previous Post Next Post

نموذج الاتصال