ദില്ലി: സാമ്പ്രദായിക ചലച്ചിത്ര ഗാനം ആയിരുന്നില്ല അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത്. ആ ഗാനത്തിലൂടെ മലയാളത്തിന്‍റെ മനസിലേക്ക് പാടിക്കയറിയ നാഞ്ചിയമ്മ ഒടുവില്‍ ദേശീയ അവാര്‍ഡിന്‍റെ നിറവില്‍. ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ പാട്ട് 'കളക്കാത്ത സന്ദനമേറം... പൂത്തിരിക്കും പൂപറിക്കാ പോകിലാമോ...'എന്ന ഗാനത്തിന്‍റെ ശബ്ദത്തിന് ദേശീയ പുരസ്കാരവും.
പാട്ട് ഒന്ന് കൂടി കേൾക്കാൻ ക്ലിക്ക് ചെയ്യുക👇
ഇന്ന് ദില്ലിയില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ അയ്യപ്പനും കോശിയും ഏറെ പുരസ്കാരം നേടുമെന്ന് കരുതിയിരുന്നെങ്കിലും നാഞ്ചിയമ്മയുടെ പുരസ്കാര ലബ്ദി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു.
ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തില്‍ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ ആണ് താമസിക്കുന്നത്. നല്ലൊരു കൃഷിക്കാരിയും കൂടിയാണ് ഇവര്‍.
അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്ബേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു .യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം അന്ന് തന്നെ ദശലക്ഷക്കണക്കിന് വ്യൂ ആണ് നേടിയത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനത്തിന്‍റെ വരികള്‍. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ അംഗമാണ് നഞ്ചിയമ്മ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ജീവനാണ്. തലമുറകള്‍ കൈമാറി വന്ന ഈണങ്ങളാണ് നാഞ്ചിയമ്മയിലൂടെ മലയാള സിനിമയില്‍ എത്തിയത്.
ഛായാഗ്രഹയായ ഫൗസിയ ഫാത്തിമക്കു കേരളസംസ്ഥാന ടെലിവിഷന്‍ പുരസ്കാരം 2015 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിന്ധു സാജന്‍ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയില്‍ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.