അലനല്ലൂര്‍: ഏഴാം ക്ലാസുകാരിയെ കാണാതാവുകയും പിന്നീട് സ്‌കൂള്‍ കെട്ടിടത്തില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടികളുമായി പിടിഎ.സ്‌കൂളിലെ നിലവിലുള്ള സിസിടിവിയുടെ പോരായ്മകള്‍ പരിഹരിക്കാനും കൂടുതല്‍ ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് മൂന്ന് മാസത്തിനകം ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. സ്‌കൂളില്‍ കാവല്‍ക്കാരനെ നിയോഗിക്കും. നാട്ടുകാരെ കൂടി ഉള്‍പ്പെടുത്തി സ്‌കൂള്‍ ജാഗ്രതാ സമിതി പുന:സംഘടിപ്പിക്കും. സ്‌കൂള്‍ സംരക്ഷണ സമിതിയുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും യോഗം അടുത്ത ശനിയാഴ്ച വൈകീട്ട് ചേരും.സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ഗെയ്റ്റുകള്‍ പൂട്ടിയിടും.അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കൈക്കാള്ളും യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ ബ്ലോക്കുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും.പ്രവര്‍ത്തനങ്ങള്‍ക്കായി പിടിഎ ഫണ്ടില്‍ നിന്നും തുക കണ്ടെത്തുമെന്ന് പിടിഎ പ്രസിഡന്റ് വി അബ്ദുള്‍സലീം പറഞ്ഞു. കുട്ടിയെ കാണാതായ സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഒരുപേലെയുണ്ടായ ആശങ്ക പരിഹരിക്കാനായാണ് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗം ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തിന് കാരണം സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് രാവിലെ പ്രതിഷേധവുമായി നാട്ടുകാര്‍ സ്‌കൂളിലേക്കെത്തിയിരുന്നു. ഏറെ നേരം സ്‌കൂള്‍ അധികൃതരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടര്‍ന്ന് നാട്ടുകല്‍ എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തകയും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വൈകീട്ട് യോഗം വിളിച്ച് ചേര്‍ക്കാമെന്ന് പ്രതിഷേധക്കാര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. രാവിലെ പിടിഎ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
അതേ സമയം വിദ്യാര്‍ത്ഥിനിയെ കൈകള്‍ കെട്ടിയ നിലയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരുഹതയില്ലെന്ന് നാട്ടുകല്‍ പൊലീസ് അറിയിച്ചു.വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലെത്താതിരുന്ന കുട്ടിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കൈള്‍ ഷാള്‍ കൊണ്ട് കെട്ടിയ നിലയില്‍ അവശയായി കണ്ടെത്തിയത് സന്ദേഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ കുട്ടി തന്നെ സ്വയം ചെയ്തതാണെന്നും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയില്ലെന്നും പൊലീസ് വിശദീകരിച്ചു.
യോഗത്തില്‍ പിടിഎ പ്രസിഡന്റ് വി അബ്ദുള്‍ സലീം അധ്യക്ഷനായി. മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ്, നാട്ടുകല്‍ എസ് ഐ കെ ആര്‍ ജസ്റ്റിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍,പിടിഎ അംഗങ്ങളായ പി നാസര്‍, റഷീദ് ആലായന്‍, അഡ്വ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ യു കെ ലത സ്വാഗതവും വിഎച്ച്എസ്‌സി പ്രിന്‍സിപ്പാള്‍ പി കെ ഉഷ നന്ദിയും പറഞ്ഞു.