ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നു; രണ്ട് പേര്‍ പിടിയില്‍, മൂന്ന് പേര്‍ രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട്: കല്ലടിക്കോട് മലവാരത്തില്‍ ഗര്‍ഭിണിയായ മ്ലാവിനെ ഒരു സംഘം വെടിവെച്ച് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മൂന്ന് പേര്‍ രക്ഷപ്പെട്ടു. എടത്തനാട്ടുകര പൊന്‍പാറ സ്വദേശി ബോണി (34), കല്ലടിക്കോട് താന്നിക്കല്‍ തങ്കച്ചന്‍ എന്ന കുര്യാക്കോസ് (64) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേർ രക്ഷപ്പെട്ടു

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഘം മ്ലാവിനെ വേട്ടയാടിയത്. വനപാലകര്‍ രാത്രികാല പട്രോളിംഗ് നടത്തി വരുന്നതിനിടെ കാട്ടില്‍ നിന്നും വെടിയൊച്ച കേട്ട് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്. ഉദ്യോഗസ്ഥറെ കണ്ടതോടെ നായാട്ട് സംഘം കാടിനുള്ളിലേക്ക് ഓടുകയായിരുന്നു. പിറകെ ഓടിയ വനപാലകര്‍ ബോണിയെ സാഹസികമായി പിടികൂടുകയായിരുന്നു. തോക്കുമായി കാടിനുള്ളിലേക്ക് ഓടി മറഞ്ഞ മറ്റു മൂന്ന് പേര്‍ ഊടുവഴിയിലൂടെ പുറത്തെത്തി ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നുവത്രേ. ബോണിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘത്തിന് താമസവും ഭക്ഷണവും ഉള്‍പ്പടെയുള്ള  സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയ തങ്കച്ചനെ സമീപത്തെ പന്നിഫാമിലെ ഷെഡ്ഡില്‍ നിന്നും പിടികൂടുകയായിരുന്നു.

വെടിയേറ്റ് ചത്ത മ്ലാവിന് നാല് വയസ്സ് പ്രായം മതിക്കും. 300 കിലോയോളം തൂക്കം വരും. വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.വയറ്റില്‍ നിന്നും കുട്ടിയേയും പുറത്തെടുത്തു. പാലക്കയം ഡെപ്യുട്ടി റേഞ്ചര്‍ കെ മനോജ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം രാമന്‍,എന്‍ ഗിരീഷ് കുമാര്‍,സുബിന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജെ ഹുസൈന്‍, സച്ചിദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.രക്ഷപ്പെട്ട പ്രതികള്‍ക്കായി മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Previous Post Next Post

نموذج الاتصال