മാളിക്കുന്നിൽ വന്നാൽ 'ഗരുഡനും, കടുവ'യ്ക്കുമൊപ്പം ആല്‍മരത്തണലിലിരിക്കാം

അലനല്ലൂര്‍: കോട്ടോപ്പാടം-തിരുവിഴാംകുന്ന് പാതയില്‍ മാളിക്കുന്നിലെ ആല്‍മരം ഇപ്പോള്‍ ആളുകളുടെ ആകര്‍ഷണ കേന്ദ്രമാണ്.തിരുവിഴാംകുന്ന് ഭാഗത്ത് നിന്നും വരുന്നവര്‍ മാളിക്കുന്നിലെത്തിയാല്‍ പേരാല്‍മരത്തില്‍ ആദ്യം കാണുക ' ഇറങ്ങി വരുന്ന കടുവ'യേയാണ്.
കോട്ടോപ്പാടം ഭാഗത്ത് നിന്നും വരുന്നവര്‍ ചിറക് വിരിച്ച് നില്‍ക്കുന്ന വലിയൊരു ഗരുഡനേയും.നാലുശ്ശേരിക്കുന്ന് പൂരമഹോത്സവ തെക്കന്‍ ദേശവേല കമ്മിറ്റിയാണ് കാടുമൂടിയും മാലിന്യങ്ങളുമായി കിടന്ന പേരാല്‍ച്ചുവടിനെ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ഇങ്ങിനെ മനോഹരമാക്കിയത്.ഇതോടെ വഴിയാത്രക്കാരുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന മാളിക്കുന്നിലെ പേരാല്‍ ചുവട് ഇപ്പോള്‍ സെല്‍ഫി സ്‌പോട്ടായി മാറി.
നാല് പതിറ്റാണ്ട് മുമ്പ് പ്രദേശവാസികളായ മുഹമ്മദ് തെക്കനും കുണ്ടുപള്ളിയാല്‍ അപ്പൂട്ടി എഴുത്തച്ഛനുമെല്ലാം ചേര്‍ന്നാണ് മാളിക്കുന്നില്‍ പാതയോരത്ത് ആല്‍മരം നട്ടത്.തൊട്ടടുത്തൊരു പ്ലാവും.തണല്‍ വിരിച്ച് നില്‍ക്കുന്ന ഈ ആല്‍മരം മാളിക്കുന്നിന്റെ അടയാളം കൂടിയാണ്.ഇവിടെയുള്ള മാലിന്യം തള്ളലിന് എങ്ങിനെ തടയിടാമെന്ന തെക്കന്‍ദേശവേല കമ്മിറ്റിയുടെ ചിന്തയാണ് ആല്‍ത്തറ നവീകരണത്തിലേക്കെത്തിച്ചതെന്ന് ദേശവേല കമ്മിറ്റി സെക്രട്ടറി കെ സതീഷ് പറഞ്ഞു.പൊട്ടിപ്പൊളിഞ്ഞ ആല്‍ത്തറ കെട്ടി ഇരിക്കാന്‍ സൗകര്യത്തിനാക്കി.താഴെ ടൈലുകളും വിരിച്ചു.മരത്തിന്റെ ചുവടില്‍ വെള്ളാരം കല്ലുകള്‍ നിരത്തി ചന്തം വരുത്തി.പിന്നീടാണ് പെരിന്തല്‍മണ്ണ പൊന്ന്യാംകുര്‍ശ്ശിയിലേത് പോലെ ആല്‍മരത്തില്‍ ചിത്രം വരച്ച് ചേര്‍ക്കാമെന്ന് തീരുമാനിച്ചത്.ഇതിനായി ചിത്രകാരനും കോഴിക്കോട് വിസ്മയം കോളേജ് ആര്‍ട്‌സ് ആന്‍ഡ് മീഡിയയിലെ അധ്യാപകനുമായ ഹംസ മാളിക്കുന്നിനെ സമീപിച്ചു.നിറങ്ങളും ബ്രഷുമായെത്തിയ ചിത്രകാരന്‍ ആല്‍മരത്തടിയില്‍ വിസ്മയങ്ങള്‍ വരച്ച് ചേര്‍ത്തു.
മരത്തിന്റെ രൂപഘടനയോട് ചേര്‍ന്നുള്ളതാവണം ചിത്രമെന്നതായിരുന്നു വരയിലെ പ്രധാന കടമ്പ.ആലോചനകള്‍ക്ക് ശേഷം ആദ്യം വരച്ചത് 12 അടി വലിപ്പത്തില്‍ ചിറക് വിരിച്ച് നില്‍ക്കുന്ന ഗരുഡനെയായിരുന്നു.മറുഭാഗത്ത് ഏഴ് അടി വലിപ്പത്തില്‍ ഇറങ്ങി വരുന്ന തരത്തിലുള്ള കടുവയും.ഒരു പകല്‍ മുഴുവന്‍ ചെലവിട്ടാണ് ചിത്രകാരന്‍ പണ പൂര്‍ത്തിയാക്കിയത്.അക്രലിക്,എമര്‍ഷന്‍ പെയിന്റാണ് ഉപയോഗിച്ചത്.മൂന്ന് വര്‍ഷത്തോളം ചിത്രങ്ങള്‍ തെളിമ മങ്ങാതെ നില്‍ക്കുമെന്ന് ചിത്രകാരനായ ഹംസ മാളിക്കുന്ന് പറഞ്ഞു.
Previous Post Next Post

نموذج الاتصال