കൊടക്കാട് തെരുവുനായ ആക്രമണം

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കൊടക്കാട് പ്രദേശത്ത് തെരുവുനായ ആക്രമണം. കടിയേറ്റ ജെയിന്‍ ആലം (31), ഫാത്തിമ (38) എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഒരു മദ്‌റസാ വിദ്യാര്‍ഥിയേയും അധ്യാപകനേയും തെരുവുനായ ആക്രമിച്ചു. അധ്യാപകന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ആമിയംകുന്ന്, കുണ്ടൂര്‍ക്കുന്ന് റോഡ് എന്നിവടങ്ങളില്‍ വച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊടക്കാട് പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാവുകയാണ്. ആമിയംകുന്ന്, മേലകൊടക്കാട്, കുണ്ടൂര്‍കുന്ന് റോഡ്, ജുമാ മസ്ജിദ് പരിസരം എന്നിവടങ്ങളിലാണ് തെരുവുനായകള്‍ കൂട്ടമായി വിഹരിക്കുന്നത്. ഒഴിഞ്ഞ് കിടക്കുന്ന പറമ്പുകളും മൈതാനങ്ങളും കെട്ടിടങ്ങളുമാണ് ഇവയുടെ പ്രധാന താവളം.രാവിലെ മദ്‌റസയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും ശ്വാനക്കൂട്ടം പേടിസ്വപ്‌നമായി. ബൈക്ക് യാത്രക്കാരുടെ പിറകെ ഓടുന്നത് അപകട ഭീഷണിയുമുയര്‍ത്തുന്നു. ദേശീയപാതയോരത്ത് കൂടെയും തെരുവുനായക്കൂട്ടം വിലസുന്നത് ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും വെല്ലുവിളിയാകുന്നു. അതിനിടെ നായ ആക്രമണവും തുടങ്ങിയതോടെ പ്രദേശത്ത് ഭീതിയും ഇരട്ടിച്ചു. നാളുകളായി തെരുവുനായ ശല്ല്യം പ്രദേശത്ത് രൂക്ഷമാണെന്നും നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ചട്ടക്കൂടുകള്‍ വിലങ്ങുതടിയാവുകയാണെന്ന് വാര്‍ഡ് മെമ്പര്‍ സി.കെ. സുബൈര്‍ പറഞ്ഞു.
Previous Post Next Post

نموذج الاتصال