വാഹനാപകടം; പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
പാലക്കാട്: കൊപ്പത്ത് നടന്ന വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി പ്രകാശനാണ് മരിച്ചത്. ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം. . പാലക്കാട് എസ്എസ്ബി എഎസ്ഐ ആണ് പ്രകാശൻ. ശബരിമലയിലെ ഡ്യൂട്ടിക്ക് പോവാൻ സ്റ്റേഷനിലേക്ക് പോവന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഉടൻ പ്രകാശനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
________________________________________________
പിക്കപ്പ് വാൻ ഓവുപാലത്തിനു സമീപത്തെ തോട്ടിലേക്കു മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
പിക്കപ്പ് വാൻ ഓവുപാലത്തിനു സമീപത്തെ തോട്ടിലേക്കു മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്കു പരിക്കേറ്റു. പാലക്കാട് കോട്ടായി പൂച്ചിങ്ങൽ വീട്ടിൽ പി.എം. അബ്ദുൾ ലത്തീഫ് (58), കൊട്ടേക്കാട് പടലിക്കാട് ശരത്കുമാർ (33) എന്നിവർക്കാണു പരിക്കേറ്റത്.
അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.ബുധനാഴ്ച വൈകീട്ട് മൂന്നോടെ കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാനപാതയിലെ കല്യാണക്കാപ്പ് ഇറക്കത്തിലാണ് അപകടം നടന്നത്. അലനല്ലൂർ ഭാഗത്തുനിന്ന് മണ്ണാർക്കാട്ടേക്കു വരികയായിരുന്നു വാഹനം. നിയന്ത്രണംവിട്ട് പാലത്തിന്റെ വശംചേർന്നു തോട്ടിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.ഇരുവരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
________________________________________________
അബ്ദുൾമജീദിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് കൂമ്പാറ ഗ്രാമം
മണ്ണാർക്കാട്: അബ്ദുൾമജീദിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് പുല്ലിശ്ശേരി കൂമ്പാറ ഗ്രാമം. ബുധനാഴ്ച രാവിലെയാണ് കൂമ്പാറ, ചേരിക്കപ്പാടം ഭാഗങ്ങളിലുള്ളവരെല്ലാം അബ്ദുൾമജീദ് സൗദി അറേബ്യയിൽ കുത്തേറ്റുമരിച്ച വിവരമറിഞ്ഞത്.
വീട്ടുകാരെ ആദ്യം വിവരമറിയിച്ചില്ല. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു രാത്രിതന്നെ വിവരമറിഞ്ഞത്. പിന്നീട് മജീദിന്റെ പിതാവ് സെയ്ദിനെയും അറിയിച്ചു.
രാവിലെ ബന്ധുക്കളും മറ്റും അന്വേഷണങ്ങളുമായി വെളുങ്ങോട് ചേരിക്കപ്പാടം വീട്ടിലെത്തിയപ്പോഴാണു മറ്റംഗങ്ങൾ വിവരമറിഞ്ഞത്. പിന്നാലെ ചേരിക്കപ്പാടം വീട് നിലവിളികളിലും കണ്ണീരിലുമായി. ആശ്വസിപ്പിക്കാൻ മറ്റുള്ളവരും പാടുപെട്ടു.
ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു മജീദ്. നാട്ടിലും കൂട്ടുകാർക്കുമിടയിൽ കുഞ്ഞാണി എന്നായിരുന്നു വിളിപ്പേര്. ജോലിതേടി വിദേശത്തുപോയ മജീദ് കഠിനാധ്വാനത്തിലൂടെ കുടുംബത്തിനു കൈത്താങ്ങായി. തറവാട് വീടിനോടു ചേർന്നു സ്വന്തമായി വീടുവെച്ചു താമസവും മാറി.
വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും നാട്ടിലെത്തുമായിരുന്നു. രണ്ടുമാസംമുമ്പ്, മകൾ നാദിയയുടെ വിവാഹത്തിനാണ് അവസാനമായി വന്നത്. നാട്ടിലുള്ളപ്പോൾ എല്ലാ പരിപാടികളിലും കാരുണ്യപ്രവർത്തനങ്ങളിലും മജീദ് സജീവമായി പങ്കെടുത്തിരുന്നു.