കൊട്ടാരക്കരയിലെ ഡോ. വന്ദന ദാസിന്റെ മരണത്തിൽ പ്രതിഷേധിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന ഡോ റുവൈസ് ആണ് ഇന്ന് സ്ത്രീധനത്തിന്റെ പേരിൽ ഷഹന എന്ന യുവ ഡോക്ടറെ മരണത്തിലേക്ക് നയിച്ചിരിക്കുന്നത്. വന്ദന ദാസിന്റെ മരണത്തിൽ റുവൈസ് നടത്തിയ പരാമർശങ്ങൾ എല്ലാം തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. അന്ന് സുരക്ഷാ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്കെതിരെ ആഞ്ഞടിച്ച യുവഡോക്ടറാണ് ഇന്ന് 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് ഒരു വനിതാ ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടത്.
അതേസമയം, മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ ഡോ.ഇ.എ.റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. ഡോ. ഷഹനയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു റുവൈസ് എന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.