തൃശ്ശൂർ: നൂറുകണക്കിന് വിനോദസഞ്ചാരികളുടെ മനംകവർന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പുഴയുടെ മറുകരയിൽനിന്ന് ആസ്വദിക്കാനുള്ള അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും. ആനക്കല്ല് ജംഗിൾ സഫാരിയിലൂടെ ഇത് സാധിക്കും. അതിരപ്പിള്ളി വനാന്തർഭാഗത്തുകൂടിയുള്ള യാത്രയിൽ ആന, മ്ലാവ്, മാൻ, കാട്ടുപന്നി, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും മലമുഴക്കി വേഴാമ്പൽ, കോഴിവേഴാമ്പൽ തുടങ്ങിയ നിരവധി ഇനം പക്ഷികളെയും സസ്യലതാദികളും കാണാനാകും.
യാത്ര ആനക്കല്ല് മേഖലയിൽ എത്തുമ്പോൾ മരത്തിനു മുകളിലെ ഏറുമാടത്തിലിരുന്ന് കുറച്ചുസമയം വിശ്രമിച്ച് ലഘുഭക്ഷണവും കഴിച്ച് തിരികെപ്പോരുന്ന തരത്തിലാണ് വനംവകുപ്പ് കാനനയാത്ര തയ്യാറാക്കിയിരിക്കുന്നത്. വാഴച്ചാൽ വനം ഡിവിഷനിലെ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് ആനക്കല്ല് ജംഗിൾസഫാരിയെന്ന കാനനയാത്ര നടത്തുന്നത്.
എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷൻ മേഖലയിൽ അതിരപ്പള്ളി ഡിവിഷനിൽ പതിനഞ്ചാംബ്ലോക്കിൽ നിന്ന് ആരംഭിക്കുന്ന ഈ സഫാരി ഏകദേശം നാലുമണിക്കൂറോളം ദൈർഘ്യമേറിയ ജീപ്പ് യാത്രയാണ്. കുന്നുകളും ചെറിയ തോടുകളും കടന്ന് വന്യമൃഗങ്ങളെയും കണ്ട് ആനക്കല്ല് ഫോറസ്റ്റ് സ്റ്റേഷൻ ക്യാമ്പിലെത്തി ഏറുമാടത്തിൽക്കയറി വിശ്രമിച്ച് തിരികെപ്പോരും.
ഈ യാത്രയ്ക്ക് ആറുപേർ അടങ്ങുന്ന സംഘത്തിന് ലഘുഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെ പതിനായിരം രൂപയാണ് ഫീസ്. ഒറ്റയ്ക്ക് പോകാനാണെങ്കിൽ ഒരാൾക്ക് 2,500 രൂപയും. കാടിനെയും കാട്ടുമൃഗങ്ങളെപ്പറ്റിയും നന്നായി അറിയുന്ന വനപാലകരോ വാച്ചർമാരോ യാത്രയിൽ ഉള്ളതിനാൽ അപകടഭീതി വേണ്ടെന്ന് വനപാലകർ പറയുന്നു. യാത്രയ്ക്ക് ബന്ധപ്പെടേണ്ട ഫോൺ: 8547601991