കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എം.പിയായ സുരേഷ് ഗോപി. സഹമന്ത്രിയായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിൽ ഇംഗ്ലീഷിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. മുമ്പ് 2016 മുതൽ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി. 

കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിയാവുന്നുണ്ട്. മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോർജ് കുര്യന്റെ പദവി. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിൽ ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് നിർണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോർജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് രാത്രി ഏഴരയോടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചത്.

പ്രധാനമന്ത്രി പദത്തില്‍ മൂന്നാം തവണയാണ് മോദിയെത്തുന്നത്. ദൈവനാമത്തിലാണ് മോദിയും സത്യപ്രതിജ്ഞ ചെയ്തത്. മോദിക്ക് ശേഷം രണ്ടാമനായി രാജ്‌നാഥ് സിങ്ങാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം മോദി മന്ത്രിസഭയിൽ ആഭ്യന്ത്രര മന്ത്രിയായിരുന്ന അമിത്ഷാ മൂന്നാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്.

72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ഉള്‍പ്പെടും. ജെ.പി നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളെ കൂടാതെ ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് പേർ വീതവും മന്ത്രിമാരാവുന്നുണ്ട്. ഘടകകക്ഷികളിൽ നിന്ന് ആദ്യം സത്യ പ്രതിജ്ഞ ചെയ്ത് എച്ച്.ഡി കുമാരസ്വാമിയാണ്. ജെഡിയുവിൽ നിന്ന് ലലൻ സിങ്ങും സത്യപ്രതിജ്ഞ ചെയ്തു.
Previous Post Next Post

نموذج الاتصال