അട്ടപ്പാടി കോട്ടത്തറ ചന്തക്കട സ്വദേശി വ്ലോഗറെ ഒരുകൂട്ടം സ്ത്രീകൾ കെട്ടിയിട്ട് തല്ലി. സ്ത്രീകളുടെ നഗ്നദൃശ്യം ഇയാൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കോട്ടത്തറ ചന്തക്കട സ്വദേശിയായ മുഹമ്മദലി ജിന്നയെന്ന വ്ളോഗറെയാണ് തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ കെട്ടിയിട്ടടിച്ചത്. അഗളി പൊലീസ് എത്തിയാണ് യുവാവിന്‍റെ കെട്ടഴിച്ച് വിട്ടത്. വ്ലോഗർക്കെതിരെയും തല്ലിയവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജിന്നയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തല്ലിയ സ്ത്രീകളെ അഗളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയിൽ തുണിക്കട നടത്തുകയാണ് ജിന്ന. രാവിലെ സ്ത്രീകൾ തുണിക്കടയ്ക്ക് മുൻപിലെത്തി ജിന്നയെ വിളിച്ചിറക്കി പുറത്തു കൊണ്ടുവന്നു. അതിനുശേഷം കെട്ടിയിട്ട് പൊതിരെ തല്ലുകയാണുണ്ടായത്.
ജിന്ന സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു, സ്ത്രീകൾക്കെതിരെ അസഭ്യ വർഷം നടത്തുന്നു എന്നാണ് കാരണമായി ഇവർ പറഞ്ഞത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകൾ ഇയാളെ അന്വേഷിച്ചെത്തിയാണ് പിടികൂടിയത്. അഗളി പോലീസ് എത്തിയാണ് വ്ളോഗറെ കെട്ടഴിച്ച് വിട്ടത്. തല്ലിയവർക്കും വ്ളോഗർക്കും എതിരെ കേസെടുത്തിട്ടുണ്ട്..