യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ആഗസ്റ്റ് ആദ്യവാരം ലഭിക്കും, കാര്‍ഡ് ലഭിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണം, ഇറക്കി വിടരുത്; ജില്ല കലക്ടര്‍

പാലക്കാട്:  കോഴ്സ് പ്രവേശനത്തിന് ശേഷം ആര്‍.ടി.ഒയുടെ യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ലഭിക്കുന്നത് വരെയുളള കാലയളവില്‍ കാര്‍ഡില്ലായെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്നും പ്രധാന അധ്യാപകന്റെ ഒപ്പും സീലും വെച്ചുളള അഡ്മിഷന്‍ കാര്‍ഡ് പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നും ജില്ലകളക്ടര്‍ ഡോ.എസ്. ചിത്ര സ്വകാര്യബസ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്റെ  ഒപ്പും സീലും വെച്ചുളള അഡ്മിഷന്‍ കാര്‍ഡ് കാണിച്ചിട്ടും വിദ്യാര്‍ത്ഥിയെ യാത്രാ ഇളവ് നല്‍കാതെ ഇറക്കി വിട്ടതായുളള അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്  ജില്ലകലക്ടറുടെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേബറില്‍ ചേര്‍ന്ന ജില്ല കലക്ടര്‍ ചെയര്‍മാനായുളള സ്റ്റുഡന്റ്സ് ട്രാവല്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദ്ദേശം.യോഗത്തില്‍ പാലക്കാട് ആർ.ടി.ഒ ടി.എം.ജയ്സൺ, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ സി.എസ് സന്തോഷ് കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രനിരക്ക് ഇളവിനുളള കാര്‍ഡുകള്‍ ആഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ നല്‍കുമെന്ന് പാലക്കാട് ആര്‍.ടി.ഒ ടി.എം ജയ്സണ്‍ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാര്‍ഡുകള്‍ക്കായുളള വിദ്യാര്‍ത്ഥികളുടെ പട്ടിക  അംഗീകൃത ഒപ്പും സീലോടു കൂടി താമസം കൂടാതെ ആര്‍.ടി.ഒയ്ക്ക് കൈമാറണം. സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് കൊളേജുകള്‍, സ്‌ക്കൂളുകള്‍ക്കുളള യാത്രാ ഇളവിനുളള കാര്‍ഡുകള്‍ ആര്‍.ടി.ഒ-ജോയ്ന്റ് ആര്‍.ടി.ഒ തലത്തില്‍  താമസം കൂടാതെ നല്‍കാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ നിരക്കുകള്‍ ബസ് സറ്റോപ്പുകളിലും ബസുകളിലും പ്രദര്‍ശിപ്പിക്കുന്നതായി ആര്‍.ടി.ഒ ,ജോയ്ന്റ് ആര്‍.ടി.ഒ തലത്തില്‍ പരിശോധിച്ച് ഉറപ്പാണം.  ബസ് ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികളില്‍ ഇരുഭാഗവും കേട്ട് ഏകപക്ഷീയമായ നടപടിയെടുക്കണം. വിദ്യാഭ്യസ സ്ഥാപനങ്ങളുടെ പേരിലുളള വ്യാജ ഐ.ഡി കാര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രധാന അധ്യാപകര്‍ പോലീസില്‍ പരാതിപ്പെടണം. സ്വകാര്യബസുകളില്‍ ഒരേ സമയം എത്ര വിദ്യാര്‍ത്ഥികള്‍ കയറണമെന്നതില്‍ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ തലത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഒരേ സമയം ഒരു ബസില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം വിദ്യാര്‍ത്ഥികള്‍ കയറുന്നതുമായി ബന്ധപ്പെട്ട ബസുകാരുടെ പരാതിയിലാണ് നിര്‍ദ്ദേശം. മണ്ണാര്‍ക്കാട് യാത്രാനിരക്ക് ഇളവിനുളള കാര്‍ഡ് ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ, ജോയ്ന്റ് ആര്‍.ടി.ഒ തലത്തില്‍ യോഗം നടത്തി തീരുമാനമെടുക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ മാത്രമുളളപ്പോള്‍ ബസ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ പോകുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.യോഗത്തില്‍ ബസ് ഉടമകളുടെ സംഘടന പ്രതിനിധികള്‍ ,വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ ,ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

യാത്രപ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവരം നല്‍കാം.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യബസുകളിലെ യാത്രാപ്രശ്നങ്ങള്‍ സംബന്ധിച്ച് 8547639009(ആര്‍.ടി.ഒ, പാലക്കാട്), 0491-2905147, 9188961009(എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ) ,0491-2590040 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്ന് ആര്‍.ടി.ഒ അറിയിച്ചു.

Post a Comment

Previous Post Next Post