മണ്ണാർക്കാട്: മണ്ണാർക്കാട് കോടതിപ്പടി ചോമേരി ഗാർഡനിലെ കുളം കാണാനെത്തി അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയെ പ്രദേശവാസികൾ രക്ഷിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തര മണിക്കാണ് സംഭവം. എം ഇ ഇസ് ഹയർസെക്കൻഡറി സ്ക്കൂളിലെ മൂന്ന് വിദ്യാർത്ഥികളാണ് കുളം കാണാനെത്തിയത്. ഇവർ മൂന്ന് പേരും സ്റ്റെപ്പ് വഴി കുളത്തിലേക്ക് ഇറങ്ങുന്നതിനിടെ ഒരാൾ വെള്ളത്തിൽപ്പെടുകയായിരുന്നു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ ഓടി മുകളിലേക്ക് കയറി. ഇവർ നിലവിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടുപ്പ ഹംസ ഉടനെ അതുവഴി പോകുകയായിരുന്ന ആലായൻ വാപ്പുവിനെ വിളിക്കുകയും, ഓടിയെത്തിയ ആലായൻ വാപ്പു ഉടുത്തിരുന്ന തുണി പെട്ടെന്ന് തന്നെ അഴിച്ച് അപകടത്തിൽപ്പെട്ട കുട്ടിക്ക് ഇട്ടു കൊടുക്കുകയായിരുന്നു. കുട്ടി ഇതിൽ പിടിച്ച് രക്ഷപ്പെട്ടു. ഭാഗ്യവശാൽ വലിയ പരിക്കുകളൊന്നുമില്ല. സമീപവാസികളായ പൂത്ര സക്കീർ, തോണിക്കൽ സക്കീർ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. ഇതിനിടയിൽ കാൽ വഴുതി വീണ് വാപ്പുവിന് ചെറിയ പരിക്കേൽക്കുകയും, മൊബൈൽ ഫോൺ പൊട്ടുകയും ചെയ്തു. മണ്ണാർക്കാട് നഗരസഭയുടെ നേതൃത്വത്തിൽ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനിടെ ആണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. കുളത്തിന്റെ ഉദ്ഘാടനം അടുത്തിരിക്കെ ഉണ്ടായ ഈ സംഭവം വളരെ ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് ചോമേരി ഗാർഡൻ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അസ്ലം (അച്ചു) പറഞ്ഞു. പുഴ പോലെയല്ല കുളം. രണ്ടാൾ മൂന്നാൾ ആഴമുള്ളതാണ് ഈ കുളം. അത് കൊണ്ട് തന്നെ കുളം കാണാനെത്തുന്ന അപരിചിതർ കുളത്തിലിറങ്ങിയാൽ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അച്ചു പറഞ്ഞു. കുളം കാണാനെത്തുന്ന അപരിചിതർ ഒരു കാരണവശാലും പ്രദേശവാസികൾ ഇല്ലാത്ത സമയത്ത് കുളത്തിലേക്ക് ഇറങ്ങരുതെന്നും അച്ചു പറഞ്ഞു.