മണ്ണാർക്കാട്: അട്ടപ്പാടി ചുരം റോട്ടിൽ മരം വീണുള്ള ഗതാഗത തടസ്സം തുടർക്കഥയാകുന്നു. ഇന്ന് രാവിലേയും മണ്ണാർക്കാട് ആനക്കട്ടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പത്താം വളവിൽ ബുധനാഴ്ച രാവിലെ 8 മണിയോടുകൂടിയായിരുന്നു വൻമരം കടപുഴകി വീണത്. തിങ്കളാഴ്ച രാവിലെ ഏകദേശം ഇതേ സമയത്ത് അഞ്ചാം വളവിലും ഒരു മരം വീണിട്ടുണ്ടായിരുന്നു. ഓഫീസ് സമയമായതിനാൽ നിരവധി വാഹനങ്ങൾ ആണ് ഈ സമയത്ത് റോഡിലൂടെ ഓടിക്കൊണ്ടിരുന്നത്. ചുരം റോഡിൽ ജീവന് ഭീഷണിയാകുന്ന തരത്തിൽ നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാക്കുകയാണ് ജനങ്ങൾ
ഓരോ മരങ്ങൾ വീഴുമ്പോഴും വഴിയാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെടാറുള്ളത്. ദീർഘനേരത്തെ ഗതാഗത തടസ്സത്തിന് ശേഷം അഗളി പോലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്യുന്ന മണ്ണാർക്കാട് ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഇൻ ചാർജ് വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളായ ടിജോ തോമസ് ,ഷബീർ എം. എസ് ,ഹോം ഗാർഡ് പ്രദീപ്കുമാർ. എസ്. എന്നിവർ അടങ്ങുന്ന സംഘം വിവരമറിഞ്ഞ ഉടൻ സംഭവസ്ഥലത്ത് എത്തുകയും കനത്ത മഴയെ വകവെക്കാതെ ഒരു മണിക്കൂറിനുള്ളിൽ തന്നെ കനത്ത മഴയെ പോലും അവഗണിച്ച് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു