മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വിദ്യാർഥി മരിച്ച സംഭവം; ഡ്രൈവർക്കും കണ്ടക്ടർക്കും തടവും പിഴയും ശിക്ഷ

പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആർ. അനിത ശിക്ഷ വിധിച്ചു.  മണ്ണാർക്കാട് പള്ളിക്കുന്ന് ചോലക്കൽ ഹൗസിൽ എ. മുഹമ്മദാലിക്ക്‌ (25) ആറര മാസം തടവും 11,000 രൂപ പിഴയും,  മലപ്പുറം പുഴങ്ങാട്ടിരി പാതിരാമന്ദം കക്കാട്ടിൽ ഹാരിസ് ബാബുവിന് (32) ആറുമാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലെ അവസാനവർഷ വിദ്യാർഥിയായിരുന്ന ബിപിൻ ബാലകൃഷ്ണൻ മരിച്ച കേസിലാണ് വിധി. 2014 ഫെബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റാൻഡിൽ വിശ്രമമുറിക്ക്‌ സമീപം നിർത്തിയിട്ടിരുന്ന ബസിന്റെ പിൻവാതിലിലൂടെ വിദ്യാർഥി ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നെന്നു പ്രോസിക്യൂഷൻ കേസിൽ പറയുന്നു. ഇതോടെ തൂണിനും ബസിനുമിടയിൽ കുടുങ്ങി ബിപിന് പരിക്കേറ്റു. ചികിത്സയിലിരിക്കേ ബിപിൻ മരിക്കുകയായിരുന്നെന്നും കേസിൽ പറയുന്നു. തുടർന്ന് ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
Previous Post Next Post

نموذج الاتصال