പട്ടാമ്പി: പാലത്തിന്റെ കൈവരി നിർമാണം വൈകുന്ന പട്ടാമ്പിയിൽ കഴിഞ്ഞ മുന്നാഴ്ചയിലേറെയായി പാലം കടക്കാൻ കാത്തു നിൽക്കുന്ന വാഹനനിരയുടെ നീളവും പാലം കടക്കാനുള്ള കാത്തുനിൽപിന്റെ സമയവും യാത്രക്കാരെ ഏറെ വലച്ചിട്ടും കൈവരി നിർമാണം വൈകിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. കൈവരി തകർന്നപ്പോൾ അടച്ച പാലം കയർ കൊണ്ടുള്ള താൽക്കാലിക കൈവരി സ്ഥാപിച്ചാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഒറ്റവരി ഗതാഗതം മാത്രം അനുവദിച്ചാണ് ജില്ല കലക്ടർ ഉത്തരവിട്ടത്. പാലത്തിന്റെ ഇരു ഭാഗത്തും ഊഴം കാത്ത് മിനിറ്റുകളോളം വാഹനങ്ങൾ നിർത്തിയിട്ടതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെയും വൈകീട്ടുമാണ് ഏറെയും കുരുക്കനുഭവപ്പെടുന്നത്. ‘ഇപ്പോ ശിയാക്കിത്തരാം’ എന്നു പറയാൻ തുടങ്ങി 4 ആഴ്ചയായിട്ടും ശരിയാക്കാൻ കഴിയാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന അഭിപ്രായക്കാരാണു കൂടുതലും.
കനത്ത മഴയിൽ ഭാരതപ്പുഴ നിറഞ്ഞു വെള്ളം പാലത്തിനു മുകളിലൂടെ ഒഴുകിയതിനെത്തുടർന്നു തകർന്ന പട്ടാമ്പി പാലത്തിന്റെ കൈവരികൾ തകർന്നത്. കഴിഞ്ഞ മാസം 30നു പെയ്ത കനത്ത മഴിയിലാണു 31നു പാലം വെള്ളം കയറിയതിനെ തുടർന്ന് അടയ്ക്കേണ്ടി വന്നത്. രണ്ടു ദിവസങ്ങൾക്കു ശേഷം വെള്ളം പാലത്തിൽനിന്ന് ഇറങ്ങിയതോടെ പാലത്തിൽ പരിശോധന നടത്തി. സ്ട്രക്ചറിനു കേടില്ലെന്നു പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി പാലത്തിൽ ഒറ്റവരി ഗതാഗതം അനുവദിക്കുകയായിരുന്നു. പാലത്തിനിരുവശവും ഒഴിഞ്ഞ ടാർ വീപ്പയും കയറും കെട്ടി താൽക്കാലിക സംവിധാനമെരുക്കിയാണു ഗതാഗതത്തിനു തുറന്നത്.
പുഴയുടെ കുത്തൊഴുക്കിൽ തകർന്ന കൈവരികൾ പുനഃസ്ഥാപിച്ചു വേഗം പാലം ഗതാഗതത്തിനു തുറക്കുമെന്ന അധികൃതരുടെ ഉറപ്പ് ഒരു മാസമാകാറായിട്ടും നടപ്പാക്കാനായിട്ടില്ല. കൈവരി നിർമാണത്തിനുള്ള കരാർ നടപടികൾ ആരംഭിച്ച് പൂർത്തിയാക്കാൻ 22 ദിവസത്തെ കാത്തിരിപ്പു വേണ്ടിവന്നു. കരാർ നൽകിയാൽ യുദ്ധകാലാടിസ്ഥാനത്തിൽ പണി തീർക്കുമെന്നു പറഞ്ഞെങ്കിലും ഇതുവരെ പാലത്തിൽ കൈവരികൾ സ്ഥാപിക്കാനായിട്ടില്ല.
കൈവരികളുടെ നിർമാണം വർക്ക് ഷോപ്പിൽ പുരോഗമിക്കുകയാണെന്നും വൈകാതെ കൈവരികൾ പുനഃസ്ഥാപിക്കുമെന്നുമാണ് അധികൃതർ ഇപ്പോൾ പറയുന്നത്. അതിനിടെ പാലത്തിന്റെ കൈവരി നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസും യൂത്ത് ലീഗും യുഡിഎഫും മറ്റു സംഘടനകളും പ്രക്ഷോഭം നടത്തുകയും പൊലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവുമെല്ലാം നടന്നതല്ലാതെ കൈവരി നിർമാണത്തിനു വേഗതയൊന്നും ഉണ്ടായില്ല.