മണ്ണാർക്കാട് : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തികളിലുള്ള സൗരോർജതൂക്കുവേലി, മരംപൊട്ടിച്ചിട്ട് തകർക്കാൻ കാട്ടാനകളൊന്നുമിനി മുതിരില്ല. കാരണം, മരം നിറയെ കമ്പിവേലിയാണ്. കാട്ടാനകളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലികൾക്കു സംരക്ഷണമൊരുക്കാനുള്ള പരീക്ഷണം വിജയകരമാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തൂക്കുവേലികൾക്കുസമീപം ആനകൾ തള്ളിയിടാൻ സാധ്യതയുള്ള മരങ്ങളിലെല്ലാം മുള്ളുകമ്പിചുറ്റി കവചമൊരുക്കിയിട്ടുണ്ട്.
മണ്ണാർക്കാട് വനംഡിവിഷന്റെ നേതൃത്വത്തിലാണു പരീക്ഷണം. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരം പരീക്ഷണമെന്ന് വനംവകുപ്പ് അധികൃതർ അവകാശപ്പെടുന്നു. മുള്ളുകമ്പി ചുറ്റിയതോടെ മരങ്ങൾ തള്ളിയിട്ട് തൂക്കുവേലിയിലെ വൈദ്യുതിസംവിധാനം തകരാറിലാക്കുന്നതും വേലി തകർക്കുന്നതും കുറഞ്ഞിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഇതോടെ ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതു തടയാനും കൃഷിനശിപ്പിക്കുന്നത് ഒഴിവാക്കാനും സാധിച്ചിട്ടുണ്ടെന്നും പറയുന്നു.
ഡിവിഷനു കീഴിൽ ഏറ്റവുംകൂടുതൽ കാട്ടാനശല്യം നേരിടുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനു കീഴിലാണ്. പലതവണ സൗരോർജ തൂക്കുവേലി സശിപ്പിച്ചു. ഇതോടെയാണ് ഡി.എഫ്.ഒ. സി. അബ്ദുൾ ലത്തീഫിന്റെ നിർദേശപ്രകാരം മരത്തടിയിൽ മുള്ളുകമ്പി ചുറ്റാൻ തീരുമാനിച്ചത്. മണ്ണാർക്കാട് റേഞ്ച് ഓഫീസർ എൻ. സുബൈർ, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പണി നടത്തുന്നത്. നിലവിൽ 50 മരങ്ങളിൽ മുള്ളുകമ്പി ചുറ്റി. തോട്ടപ്പായി, കരടിയോട് ഭാഗങ്ങളിൽ 20-ഉം മുപ്പതേക്കർ ഭാഗത്ത് 30-ഉം. കമ്പി ചുറ്റുമ്പോൾ മരങ്ങൾക്കു കേടുവരാതിരിക്കാൻ നിശ്ചിത ഉയരത്തിൽ വടി ചേർത്തുവെച്ച് അതിനുമുകളിലാണ് കമ്പി ചുറ്റുന്നത്. മൂന്നുമീറ്ററോളം ഉയരത്തിലാണ് സംവിധാനമൊരുക്കുന്നത്. തടികളിൽ മുള്ളുകമ്പി കാണുന്നതോടെ ആനകൾ പിന്തിരിയും.മുള്ളുവേലിചുറ്റാൻ അധികസാമ്പത്തികബാധ്യതയുമിണ്ടാവില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽ അമ്പലപ്പാറമുതൽ കുരുത്തിച്ചാൽവരെ 16 കിലോമീറ്റർ സൗരോർജതൂക്കുവേലി നിർമിക്കുന്നുണ്ട്. ഒൻപതു കിലോമീറ്ററിൽ പൂർത്തിയായി. തൂക്കുവേലി നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടങ്ങളിലും മുള്ളുവേലി ചുറ്റുമെന്ന് സി. അബ്ദുൾ ലത്തീഫ് പറഞ്ഞു
വാർത്ത കടപ്പാട്