'കരുതലും കൈത്താങ്ങും': മണ്ണാർക്കാട് താലൂക്ക് അദാലത്തിൽ ലഭിച്ചത് 394 പരാതികൾ

മണ്ണാർക്കാട്: പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന  'കരുതലും കൈത്താങ്ങും' മണ്ണാർക്കാട് താലൂക്ക് തല അദാലത്തിൽ ആകെ ലഭിച്ചത് 394 പരാതികൾ. ഇതില്‍ 166 പരാതികള്‍ നേരത്തെ ഓണ്‍ലൈന്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേന ലഭിച്ചതാണ്. 228 പരാതികള്‍ അദാലത്തില്‍ സജ്ജീകരിച്ച കൗണ്ടറുകളില്‍ തത്സമയവും ലഭിച്ചു. 133 പരാതികളില്‍ പരാതിക്കാര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. തത്സമയം ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ സര്‍ക്കാറിലേക്ക് കൈമാറും. 
മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ  നടന്ന
അദാലത്തില്‍ എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, അഡ്വ. കെ. ശാന്തകുമാരി, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി മുഹമ്മദ് സലീം (തച്ചനാട്ടുകര), പി.എസ് രാചമന്ദ്രന്‍ മാസ്റ്റര്‍ (കരിമ്പ), ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഡെപ്യൂട്ടി കളക്ടര്‍ സച്ചിന്‍ കൃഷ്ണ, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിച്ചു.

അനുവദിച്ചത് 45 മുൻഗണനാ കാർഡുകൾ

'കരുതലും കൈത്താങ്ങും' മണ്ണാർക്കാട് താലൂക്ക് അദാലത്തിൽ 45 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. കല്ലടി എം.ഇ എസ് കൊളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയും കാർഡുകൾ നൽകി. ഗുരുതര രോഗ ബാധിതരായ അഞ്ച് പേരുടെ അപേക്ഷ അദാലത്ത് ദിനത്തിൽ സ്വീകരിച്ച് കാർ ഡ് കൈമാറി.  15 മഞ്ഞ കാർഡും 30 പിങ്ക് കാർഡും ആണ് വിതരണം ചെയ്തത്.

Post a Comment

Previous Post Next Post