അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും; കേസ് വീണ്ടും മാറ്റിവച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം 10.30 ന് റിയാദ് ക്രിമിനൽ കോടതി പരിഗണിക്കും. മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ പറഞ്ഞു.

മകനെ കാണണമെന്നും ഇനിയും കേസ് നീട്ടരുതെന്നും മാതാവ് ഫാത്തിമ പറഞ്ഞു. കേസ് ഇങ്ങനെ നീട്ടീവയ്ക്കുന്നതിൽ എന്തെങ്കിലും കാരണം ഉണ്ടാകും. ആ കാരണം കണ്ടെത്തണമെന്നും മാതാവ് ഫാത്തിമ പറഞ്ഞു. ഭാഷകരും ഹാജരാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് ഉണ്ടായിട്ടില്ല.

പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതാണ് ഇതിന് കാരണം എന്നാണ് റിപോർട്ട്. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.

അതേസമയം മറ്റൊരു സങ്കടവാർത്ത വരുന്നത്

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡൻ്റ് അനുമതി നൽകി

യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് വഴിമുട്ടിയിരുന്നു.

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ അമ്മ പ്രേമകുമാരി യെമനില്‍ എത്തിയിരുന്നു. കേസില്‍ വിചാരണാ കോടതിയുടെ വിധി യെമന്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം തള്ളുകയും ചെയ്തു. 2012ലാണ് നിമിഷപ്രിയ നഴ്‌സായി യെമനില്‍ എത്തിയത്.

മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി 16.71 ലക്ഷം രൂപ (20,000 ഡോളര്‍) സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ കഴിഞ്ഞ ജൂണിൽ നിക്ഷേപിച്ചിരുന്നു. മോചനത്തിനുള്ള ദിയാധനത്തെക്കുറിച്ച് കൂടിയാലോചനയ്ക്കായി എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളര്‍ കൈമാറാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കേന്ദ്ര വിദേശകാര്യമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post