പൊളിച്ചുമാറ്റിയിടത്ത് വീണ്ടും കാത്തിരിപ്പു കേന്ദ്രത്തിനുള്ള ഷെഡ്ഡ് നിർമിച്ചു. ആശ്വാസത്തോടെ ബസ് യാത്രികർ

മണ്ണാർക്കാട് : നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞവർഷം പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം വഴിയിടം കെട്ടിടത്തിനോടുചേർന്ന് വെയ്റ്റിംഗ് ഷെഡ്ഡ് വീണ്ടും നിർമിച്ചത് യാത്രികർക്ക് ആശ്വാസമായി.  ബസ്‌സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായായിരുന്നു നേരത്തെ അത് പൊളിച്ചു മാറ്റിയത്. തുടർന്ന് ഇരിപ്പിടങ്ങളുള്ള ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുകയും ചെയ്തിരുന്നു പക്ഷേ അത് നിർത്തിയിട്ട ബസുകൾക്കു പിന്നിലുള്ള കെട്ടിടത്തോടു ചേർന്നാണ്  സ്ഥിതിചെയ്യുന്നത്. അത് കാരണം അവിടെ ഇരിക്കുന്ന യാത്രികർക്ക് കോഴിക്കോട്, പാലക്കാട് ഉൾപ്പടെയുള്ള ദൂരസ്ഥലങ്ങളിലേക്കും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ കയറുമ്പോൾ അത് പെട്ടെന്ന് കാണാനും കയറിപ്പറ്റാനും ബുദ്ധിമുട്ട് നേരിടുകയും, ഉദ്ദേശിച്ച ബസിൽ കയറിപ്പോകാൻ പറ്റാത്തതായുമുള്ള സംഭവങ്ങൾ നിരവധിയാണ്. അത് കൊണ്ട്  പഴയയിടത്ത് തന്നെയാണ് വെയിലും മഴയുമേറ്റു യാത്രക്കാർ അധികവും കാത്തു നിൽക്കാറുള്ളത്. പഴയ ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികളും സംഘടനകളും സമരങ്ങൾ നടത്തിയിരുന്നു. കൗൺസിൽ യോഗങ്ങളിലും ചർച്ചയായിരുന്നു. ഇതോടെയാണ് നഗരസഭ വീണ്ടും ഇടപെട്ട് ഷെഡ്ഢ് നിർമ്മിച്ചത്. കൂടുതൽ സൗകര്യങ്ങളോടെ ബസ് കാത്തിരിപ്പുകേന്ദ്രം വിപുലീകരിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു

Post a Comment

Previous Post Next Post