15 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് നടത്തിയ ദൗത്യത്തില്‍ 15 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പള്ളിക്കുന്ന്, ചങ്ങലീരി മേഖലയില്‍ നിന്ന് ഷൂട്ടര്‍മാരായ ദിലീപ്,സംഗീത് എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ദൗത്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, വാര്‍ഡ് മെമ്പര്‍മാരായ ഷെരീഫ്, സിദ്ദീഖ്, ഹിരദാസന്‍ ആഴ്‌വാഞ്ചേരി, കോട്ടോപ്പാടം പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്, പ്രദേശവാസികളായ ജൗഫര്‍, സുഫ്‌യാന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ തുടങ്ങിയ ദൗത്യം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അവസാനിച്ചത്. ജഡങ്ങള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരം സംസ്‌കരിച്ചതായി അധികൃതര്‍ അറിയിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി, മൈലാംപാടം, വെള്ളപ്പാടം, കുളപ്പാടം തുടങ്ങീ വിവിധ മേഖലകളില്‍ കാട്ടുപന്നിശല്ല്യം രൂക്ഷമാണ്. കൃഷിനശിപ്പിക്കുന്നതിന് പുറമെ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇവ ഭീഷണിയാണ്, പകല്‍സമയങ്ങളില്‍ പുഴയോരങ്ങളിലും കുറ്റിക്കാടുകള്‍ നിറഞ്ഞ വിജനമായ പ്രദേശങ്ങളിലും തമ്പടിക്കുകയും രാത്രിയാകുന്നതോടെ കൃഷിയിടങ്ങളിലേക്കെത്തുകയാണ്. റോഡിന് കുറുകെ വേഗത്തില്‍പായുന്ന ഇവ ഇരുചക്രവാഹനയാത്രക്കാരെ ഇടിച്ചുവീഴ്ത്തി  പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞമാസം അക്കിപ്പാടത്ത് കാട്ടുപന്നിക്കൂട്ടം ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഈസാഹചര്യത്തിലാണ് ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന കാട് വെട്ടിത്തെളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്ന നടപടികള്‍ തുടരുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു.
Previous Post Next Post

نموذج الاتصال