മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ പണി മാർച്ചിൽ തുടങ്ങും

മണ്ണാർക്കാട്: മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ പണി മാർച്ചിൽ തുടങ്ങും. 12 മീറ്റർവീതിയിൽ അഴുക്കുചാലോടുകൂടിയാണ് റോഡ് നിർമിക്കുക. ഇതിൽ ഒൻപതു മീറ്റർ വീതിയിൽ റോഡ് പൂർണമായും ടാറിങ് നടത്തും. ആവശ്യമായ ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും നിർമിക്കും. കൈവരികളോടുകൂടിയ നടപ്പാതകൾ, ബസ് ബേ, കാത്തിരിപ്പുകേന്ദ്രങ്ങൾ എന്നിവയുമൊരുക്കും. മലപ്പുറം ജില്ലാ അതിർത്തിയായ അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ മുതൽ കുമരംപുത്തൂർ പഞ്ചായത്തിലെ ചുങ്കം വരെയുള്ള ആദ്യറീച്ചായ 18.1 കിലോമീറ്ററിലാണ്‌ അടുത്തമാസത്തോടെ പണിതുടങ്ങുക. ഊരാളുങ്കൽ സൊസൈറ്റി (യു.എൽ.സി.സി.എസ്.) യാണ് 91.4 കോടിരൂപയ്ക്ക്‌ കരാർ ഏറ്റെടുത്തത്. രണ്ടുവർഷമാണ് ആദ്യറീച്ചിന്റെ നിർമാണകാലാവധി. അഞ്ച്‌ റീച്ചുകളിലായിട്ടാണ്‌ മലയോരഹൈവേ ജില്ലയിൽ പൂർത്തിയാക്കുക

കേരള റോഡ്ഫണ്ട് ബോർഡ് മേൽനോട്ടം വഹിക്കും. 18 കിലോമീറ്ററിലെ എട്ടു കിലോമീറ്ററിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സർവേ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അലനല്ലൂർ മേഖലയിലാണ്‌ ഇപ്പോൾ സർവേ നടക്കുന്നത്. 500 മീറ്റർ ഇടവിട്ട്‌ മണ്ണുപരിശോധനയും ഇതോടൊപ്പം നടക്കുന്നുണ്ട്. അടുത്തമാസം പകുതിയോടെ പണി ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാനപാതയാണ് ആദ്യറീച്ച്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കുമരംപുത്തൂരിലാണ് ഈ റോഡ് അവസാനിക്കുക. ഇവിടെനിന്ന്‌ ദേശീയപാതയിലൂടെ താണാവ് വഴി പാലക്കാട്-തൃശ്ശൂർ ഹൈവേയിലെത്തും. തുടർന്ന് പാറ-പൊള്ളാച്ചി റോഡ് വഴി ഗോപാലപുരത്തേക്കും എത്തും. ഗോപാലപുരത്തുനിന്ന്‌ കന്നിമാരിമേടുവരെയാണ്‌ രണ്ടാംറീച്ച്. കന്നിമാരിമേട്ടിൽനിന്നും നെടുമണിവരെ മൂന്നാം റീച്ചും പനങ്ങാട്ടിരിയിൽനിന്ന്‌ വിത്തനശ്ശേരിവരെ നാലാംറീച്ചും നിർമിക്കും. അയിനംപാടത്തുനിന്ന്‌ വടക്കഞ്ചേരി തങ്കംജങ്ഷൻവരെ അഞ്ചാംറീച്ചും പൂർത്തിയാക്കുന്നതോടെ മലയോരഹൈവേ യാഥാർഥ്യമാകും. 

വാർത്ത കടപ്പാട് 
Previous Post Next Post

نموذج الاتصال