തച്ചമ്പാറ : തച്ചമ്പാറ മുതുകുറുശ്ശിയിൽ കാട്ടുപന്നിയിടിച്ച് ആറുവയസ്സുകാരിക്ക് പരിക്കേറ്റു. ഉഴുന്നുപറമ്പ് നരിയമ്പാടം വീട്ടിൽ സന്തോഷിന്റെയും ബിൻസിയുടെയും മകൾ പ്രാർത്ഥന (6)യ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8.30 നാണ് സംഭവം. പ്രാർത്ഥനയുടെ സഹോദരി കീർത്തനയെ സ്കൂൾ ബസിലേക്ക് കയറ്റി തിരികെ ബിൻസിയും പ്രാർത്ഥനയും വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. പ്രാർത്ഥനയുടെ കൈ പിടിച്ച് ഉഴുന്നുപറമ്പിൽ പ്രദേശവാസിയോട് ബിൻസി സംസാരിച്ചു നിൽക്കവേ കനാലിന്റെ മറുവശത്തെ കൃഷിയിടത്തിൽനിന്നും അതിവേഗത്തിൽ കനാൽ നീന്തികടന്നെത്തിയ കാട്ടുപന്നി ഇരുവരേയും തട്ടിയിടുകയായിരുന്നു. കുട്ടി തെറിച്ചു വീണു, ബിൻസിയും താഴെ വീണു. ഓടിക്കൂടിയ പ്രദേശവാസികൾ ഇരുവരെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ഇടതുകാലിലും തലയിലും മുറിവേറ്റു. മുതുകുറുശ്ശി കെ.വി.എ.എൽ.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ് പ്രാർത്ഥന. സംഭവം നടന്ന സ്ഥലവും, പരിക്കേറ്റ കുഞ്ഞിനെയും വനംവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ സന്ദർശിച്ചു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടി സ്വീകരിച്ചതായി തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ്ബാബു പറഞ്ഞു.
Tags
mannarkkad