ശ്രീകൃഷ്ണപുരം: പെൺകുട്ടികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചന്ന കേസിൽ എൻജിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി യദു എസ് (21) ന്റെ പേരിലാണ് കേസെടുത്തത്.
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു ഫോട്ടോ പങ്കുവച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികള്‍ പ്രിൻസിപ്പലിന് പരാതി നല്‍കിയത്. പ്രിൻസിപ്പലാണ് പരാതി പൊലീസിന് കെെമാറിയത്. യദുവിന്റെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ.ടി. ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ് കേസ്. വിദ്യാർഥിയെ സസ്പെൻഡുചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.
കഴിഞ്ഞദിവസം സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയെന്ന പരാതിയില്‍ പതിനെട്ടുകാരനായ വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരുന്നു. തിക്കോടി സ്വദേശി ആദിത്യ ദേവിനെതിരെയാണ്(18) കേസെടുത്തത്. ക്ലാസ് മുറികളില്‍ നിന്നും മറ്റും സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങള്‍ അവരറിയാതെ ആദിത്യ ദേവ് പകർത്തുകയായിരുന്നു.
തുടർന്ന് ടെലഗ്രാം ചാനല്‍ വഴി 39 രൂപയ്ക്ക് ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട വിദ്യാർത്ഥികളാണ് വിഷയം മാനേജ്‌മെന്റിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസിനെയും വിവരമറിയിച്ചു. സംഭവം അറിഞ്ഞയുടൻ തന്നെ കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിലും കസബ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അതോടൊപ്പം തന്നെ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
Tags
palakkad