കോട്ടയം: നാല് വയസുകാരൻ സ്കൂളിൽനിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. കോട്ടയം മണർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകനാണ് ലഹരി കലർന്ന ചോക്ലേറ്റ് കഴിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ ശരീരത്തിൽ ലഹരിപദാർഥത്തിന്റെ അംശം കണ്ടെത്തി. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പോലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി. കഴിഞ്ഞ ജനുവരി 17-നാണ് സംഭവം. ഉറക്കമില്ലായ്മയ്ക്ക് നൽകുന്ന മരുന്നിന്റെ അംശമാണ് കുഞ്ഞിന്റെ ശരീരത്തിൽനിന്ന് കണ്ടെത്തിയത്.
ചോക്ലേറ്റ് കഴിച്ചശേഷം മകൻ ക്ലാസിൽ കിടന്ന് ഉറങ്ങിയെന്ന് ടീച്ചർ പറഞ്ഞതായി കുട്ടിയുടെ മാതാവ് വ്യക്തമാക്കി. 'ടീച്ചർ തന്നെയാണ് കുട്ടിയുടെ മുഖമെല്ലാം കഴുകിക്കൊടുത്തത്. സ്കൂളിൽനിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയിൽ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിശോധനയിലാണ് ശരീരത്തിൽ ലഹരിയുടെ അംശം കണ്ടെത്തിയത്.
അതേസമയം സ്കൂളിൽനിന്ന് കുട്ടിക്ക് ചോക്ലേറ്റൊന്നും നൽകിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ചോക്ലേറ്റിൽ നിന്നാണോ കുട്ടിയുടെ ശരീരത്തിലേക്ക് ലഹരി എത്തിയതെന്ന് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറയുന്നു.
Tags
kerala