വടക്കഞ്ചേരി : വേനല്‍ ചൂടില്‍ കുളിരേകാൻ മലയാളിയുടെ പ്രിയപ്പെട്ട തണ്ണിമത്തൻ കൃഷിയില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് രണ്ടു ചെറുപ്പക്കാർ. മുടപ്പല്ലൂർ മാത്തൂർ സ്വദേശി ഷിബു(38), ആലപ്പുഴ സ്വദേശി അജോഷും(38) ആണ് കാടുമൂടി കിടന്നിരുന്ന തരിശുഭൂമിയില്‍ അസാധ്യമെന്ന് കരുതിയ തണ്ണിമത്തൻ കൃഷി ചെയ്ത് വിളവെടുത്തിട്ടുള്ളത്. പന്നിക്കൂട്ടങ്ങളും മയിലും കുറുക്കൻമാരും താവളമാക്കിയിരുന്ന പൊന്തക്കാടായ വള്ളിയോട് സെന്ററിനടുത്തെ 1.35 ഏക്കർ ഭൂപ്രദേശം പാട്ടത്തിനെടുത്ത് കൃഷിക്കായി ഒരുക്കിയാണ് വടക്കഞ്ചേരി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും പിന്തുണയോടെ തണ്ണിമത്തൻകൃഷി ചെയ്തത്. രണ്ടാള്‍ ഉയരത്തില്‍ കാടുമൂടി കിടന്നിരുന്ന സ്ഥലം വെട്ടിയൊതുക്കി തണ്ണിമത്തൻകൃഷി ചെയ്യാനാണെന്ന് പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചു. എന്നാല്‍ സമീപവാസികളായ പഞ്ചായത്ത് മെംബർ സേതുമാധവനും റിട്ട. കൃഷി അസി.ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവർ പിന്തുണയുമായി എത്തിയതോടെ യുവാക്കള്‍ക്കും ആവേശമായി.
നെന്മാറയിലും കിഴക്കഞ്ചേരിയിലുമായി എട്ട് ഏക്കറില്‍കൂടി ഇവർ തണ്ണിമത്തൻകൃഷി ചെയ്തിട്ടുണ്ട്. കൊല്ലങ്കോട്, മാത്തൂർ തുടങ്ങിയ സ്ഥലങ്ങളില്‍ എട്ടേക്കറില്‍ പപ്പായ കൃഷിയുമുണ്ട്. കൃഷി പരീക്ഷണങ്ങള്‍ക്കായാണ് അജോഷ് പാലക്കാട്ടെത്തിയത്. മാത്തൂരില്‍ പപ്പായ കൃഷി ചെയ്യുന്നതിനിടയാണ് ഷിബുവുമായി പരിചയപ്പെടുന്നത്. വൈകാതെ ഇവർ കൃഷിയില്‍ ചങ്ങാതിമാരാവുകയായിരുന്നു.
തണ്ണിമത്തൻ വിളവെടുപ്പ് വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ രശ്മി ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസർ ജ്യോതി, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് കുട്ടി, സുമിത ഷഹീർ, ഫൗസിയാ, സേതുമാധവൻ, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
Tags
palakkad