നഗരത്തിലെ ഗതാഗത പരിഷ്‌കാരം; രണ്ടാംഘട്ട യോഗം 19ന്

മണ്ണാര്‍ക്കാട് : നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നതിനായുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ രണ്ടാംഘട്ട യോഗം 19 ന് രാവിലെ 10.30ന് നഗരസഭാ ഹാളില്‍ ചേരും. ഓട്ടോ സ്റ്റാന്റ്, ബസ് സ്‌റ്റോപ്പുകള്‍ എന്നിവയുടെ ക്രമീകരണം, ലിങ്ക് റോഡുകളിലൂടെ വാഹനങ്ങള്‍ വഴി തിരിച്ച് വിടല്‍, കോടതിപ്പടിയിലുള്‍പ്പടെ രൂക്ഷമാകുന്ന കുരുക്കഴിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച് കുന്തിപ്പുഴയില്‍ അവസാനിക്കുന്ന മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗതകുരുക്കിന്റെ പ്രധാന കേന്ദ്രമാണ് കോടതിപ്പടി. ചങ്ങലീരി റോഡിലേക്കുള്ള വാഹനങ്ങളും ബസുകളുടെ അനധികൃത സ്‌റ്റോപ്പും, അശാസ്ത്രീയമായ സീബ്രാലൈനുമെല്ലാമാണ് കോടതിപ്പടിയെ കുരുക്കിന്റെ കവലയാക്കി മാറ്റുന്നത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലൂടെ മണ്ണാര്‍ക്കാട് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനയാത്രക്കാര്‍ക്ക് അത്ര എളുപ്പത്തില്‍ കോടതിപ്പടി താണ്ടി പോകാന്‍ സാധ്യമാകാത്ത തരത്തില്‍ പലപ്പോഴും പെരും കുരുക്കാണ് ഇവിടെയുണ്ടാവുക. ഗതാഗതം നിയന്ത്രിക്കാന്‍ ഇവിടെ പൊലീസുണ്ടാകാറുണ്ടെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്ത തിരക്കുണ്ടാകുമ്പോള്‍ ഇവരും നിസ്സഹായരാകും. വാഹനങ്ങള്‍ തട്ടിയും മുട്ടിയും അപകടങ്ങളുണ്ടകുന്നതും കോടതിപ്പടിയിലെ നിത്യസംഭവമാണ്. ഗതാഗത കുരുക്കില്‍ അകപ്പെടാതെ വാഹനങ്ങള്‍ക്ക് നഗരം കടക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തു ന്നത് സംബന്ധിച്ചും യോഗം ഗൗരവതരമായി ചര്‍ച്ച ചെയ്യും.

നഗരസഭ അധികൃതര്‍,പൊലീസ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഓട്ടോ ടാക്‌സി, സ്വകാര്യ ബസ് ഉടമ സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

കുറ്റമറ്റ രീതിയില്‍ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നഗരസഭയില്‍ ട്രാഫിക് റെഗുലേറ്റററി കമ്മിറ്റി യോഗം ചേര്‍ന്നത്. സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ തന്നെ ഓട്ടോ ടാക്‌സി, സ്വകാര്യ ബസ് മേഖലയിലെ സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ നഗരസഭ സെക്രട്ടറി സ്ഥലം മാറി പോവുകയും പകരം ആളെ നിയമിക്കാന്‍ വൈകിയത് രണ്ടാംഘട്ട യോഗം ചേരുന്നതിന് കാലതാമസം വരുത്തുകയായിരുന്നു.
Previous Post Next Post

نموذج الاتصال