മണ്ണാർക്കാട്: രേഖകളില്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന 44.85 ലക്ഷം രൂപ പൊലീസ് പിടികൂടി. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. മണ്ണാർക്കാട് എം.ഇ.എസ് കോളജിന് സമീപം വാഹനം പരിശോധനക്കിടെയാണ് പണം പിടികൂടിയത്. തമിഴ്നാട് പഴനി സ്വദേശി ചിന്നദുരൈ എന്നയാളുടെ പേരിലുള്ളതാണ് കാർ.
കാറിൽ അഞ്ച് പേരാണുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഫോർച്യൂണർ കാറും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. സി. ഐ അജിത് കുമാർ, എസ് ഐ ജസ്റ്റിൻ, എ.എസ്.ഐ റജിമോൻ, സി.പി. ഒ മാരായ ഷഫീക്ക്, കമറുദ്ദീൻ എന്നിവരാണ് വാഹന പരിശോധനക്ക് നേതൃത്വം നൽകിയത്.