പുനരാരംഭിച്ചൂ... എംഇഎസ് കോളേജ് പയ്യനെടം റോഡ് പ്രവൃത്തി


മണ്ണാര്‍ക്കാട്: വിവാദങ്ങളുടേയും ജനകീയ സമരങ്ങളുടേയും സഞ്ചാരവഴിയായി മാറിയ എംഇഎസ് കോളേജ് പയ്യനെടം റോഡിന്റെ നവീകരണം പ്രവര്‍ത്തികള്‍ പുനരാരംഭിച്ചു. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കഴിഞ്ഞ ദിവസം മുതലാണ് പാതയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടങ്ങിയത്. പയ്യനെടം മുതല്‍ വെള്ളപ്പാടം വരെയുള്ള ഭാഗങ്ങളില്‍ അഴുക്കുചാല്‍ നിര്‍മാണമാണ് ആരംഭിച്ചിരിക്കുന്നത്.കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി)യുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍. എംഇഎസ് കോളേജ് മുതല്‍ എട്ടു കിലോമീറ്റര്‍ ദൂരം വരെയുള്ള റോഡിലെ നിര്‍മാണത്തിന്റെ പോരായ്മകളും പരിശോധിക്കുന്നുണ്ട്. പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തുടര്‍നടപടികളുണ്ടാകും. ആറ് മാസത്തിനുള്ളില്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കുമെന്നാണ് കെആര്‍എഫ്ബി വൃത്തങ്ങള്‍ പറയുന്നത്.

റോഡ് പ്രവൃത്തിയുടെ തുടക്കത്തില്‍ തന്നെ വ്യാപകമായ ക്രമക്കേടും മറ്റും രഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളുമെല്ലാം ചൂണ്ടിക്കാണിച്ചിരുന്നു.കിഫ്ബി ഇടപെട്ട് കൃത്യമായ പരിശോധനകള്‍ നടത്തി വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.ഇതോടെ നവീകരണം പാതിവഴിയില്‍ നിലക്കുകയും ചെയ്തു. പലതവണ നവീകരണം ആരംഭിക്കുകയും മുടങ്ങുകയും ചെയ്തത് വന്‍ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനങ്ങളും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 15ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും കരാര്‍ കമ്പനിയുടെയും യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.18ന് ചേര്‍ന്ന യോഗത്തില്‍ റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇതിന് മുന്നേ തന്നെ പ്രെഫൈല്‍ ഡയഗ്രം ഉള്‍പ്പടെയുള്ളവ ബന്ധപ്പെട്ട വകുപ്പുകള്‍ ശരിയാക്കിയിരുന്നതിനാല്‍ കരാറുകാരന് പ്രവൃത്തി തുടങ്ങാനും തടസ്സങ്ങളുണ്ടായില്ല.

നാലു കിലോമീറ്ററോളം സ്ഥലത്ത് നിര്‍മിച്ച അശാസ്ത്രീയമായ അഴുക്കുചാല്‍ പൊളിച്ചു മാറ്റുന്നതിലെ സാമ്പത്തിക നഷ്ടവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ പരാതി നിലനിന്നതാണ് പ്രവൃത്തികള്‍ വൈകാന്‍ കാരണമായിരുന്നതത്രേ. സാമ്പത്തിക നഷ്ടം 50 ശതമാനം പൊതുമരാമത്ത് വകുപ്പും 50 ശതമാനം കരാറുകാരനും വഹിക്കണമെന്ന യോഗത്തില്‍ ധാരണയായതോടെയാണ് റോഡ് പ്രവൃത്തി പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങിയതെന്നാണ് അറിയുന്നത്. ഡിസംബര്‍ 31നകം പണി പുനരാരംഭിച്ചില്ലെങ്കില്‍ നിലവിലുള്ള കരാര്‍ കമ്പനിയെ മാറ്റി റീടെണ്ടര്‍ നല്‍കുന്ന നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. പയ്യനെടം റോഡിന്റെ ദുരവസ്ഥ മൂലം നാട്ടുകര്‍ പേറുന്ന യാത്രാദുരിതം വിവരണാതീതമാണ്. പ്രവൃത്തി ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ജനകീയ കൂട്ടായ്മ സമരപരമ്പരകളുമായി രംഗത്ത് വന്നിരുന്നു. എന്തായാലും വൈകിയെങ്കിലും പയ്യനെടം റോഡ് പ്രവൃത്തി പുനരാരംഭിച്ചതിന്റെ ആശ്വാസത്തിലാണ് പയ്യനെടത്തുകാര്‍.
Previous Post Next Post

نموذج الاتصال