മങ്കട: രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച നാലു പേര്‍ പിടിയില്‍. മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് വട്ടടമണ്ണ വൈശാഖ്, ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം പുത്തന്‍ പുരക്കല്‍ ജിജോ ജോണ്‍(30) എന്നിവരെയാണ് മങ്കട ഇന്‍സ്‌പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിടിയിലാവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് ലഭിക്കുന്ന വിവരം.
ഡിസംബര്‍ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാമപുരം കോനൂര്‍ കാവുങ്കല്‍ ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും തുളസിതറ തകര്‍ക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസ്.
വീടാക്രമിച്ചത് രാഷ്ട്രീയ പ്രചരണ മായി ബിജെപി ഉയര്‍ത്തിയിരുന്നു. ഹിന്ദു ഐക്യവേദി പ്രതിഷേധയോഗവും നടത്തിയിരുന്നു.
ആക്രമിച്ചത് സിപിഐ എം പ്രവര്‍ത്തകരാണന്ന തരത്തിൽ സമൂഹമാധ്യമം വഴി വ്യാപകമായി വ്യാജപ്രചരണവും നടന്നിരുന്നു. മങ്കട പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരുന്നതിനിടയില്‍ പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്നിരുന്നവരാണ് പ്രതികളെന്ന് തെളിഞ്ഞു. സിസിടിവി പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് വന്ന കാര്‍ കണ്ടെത്തി അന്വേഷണം നടത്തിയതില്‍ പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികള്‍ക്ക് പരാതിക്കാരനുമായുണ്ടായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നാണ് സ്ഥലത്ത് എത്തിയതെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലന്നും പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകരാണന്നുമാണ് ലഭിക്കുന്ന വിവരം.
മങ്കട പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍, എസ് ഐ വിജയരാജന്‍, രാജേഷ്, രജീഷ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
