ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ "വാടിക സ്മിതം" ഇന്ന് തുടങ്ങും

കാഞ്ഞിരപ്പുഴ: കിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലൊരുക്കുന്ന നൃത്തസംഗീത സന്ധ്യ 'വാടിക സ്മിതം' ഞായറാഴ്ച തുടങ്ങും.
ഉദ്യാനത്തിനുള്ളിലെ തുറന്ന സ്റ്റേജില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ദിവസവും വൈകീട്ട് നാലു മുതല്‍ ഏഴു വരെയാണ് കലാപരിപാടികള്‍ അരങ്ങേറുക. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.അഡ്വ കെ ശാന്തകുമാരി എംഎല്‍എയും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍ എന്നിവര്‍ ഉദ്യാനത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി

ജില്ലയിലെ വിവിധ കലാകാരന്‍മാരാണ് ഓരോ ദിവസങ്ങളിലും കലാപരിപാടികള്‍ അവതരിപ്പിക്കുക. നാടന്‍ പാട്ട്, ഗസല്‍ സന്ധ്യ, ഡിജെ ഡാന്‍സ്, കരോക്കെ ഗാനമേള, നൃത്ത സന്ധ്യ എന്നിവ അരങ്ങേറും. എല്ലാ ദിവസങ്ങളിലും ഉദ്ഘാടന സമ്മേളനവും ഉണ്ടാകും. ഉദ്യാനത്തിലെ നിലവിലെ നിരക്ക് അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. നഗരത്തിനു പുറത്ത് വിനോദ സഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നത്. മൂന്ന് കോടി രൂപ ചെലവില്‍ ഉദ്യാനം നവീകരിച്ച ശേഷം പൊതുജനങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ കലാ ആസ്വാദനത്തിന് അവസരമൊരുക്കും. നൃത്ത സംഗീത സന്ധ്യ സംഘടിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി വാഹന പാര്‍ക്കിങ് ഏരിയയും വിപുലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഉദ്യാനത്തിന്റെ മുന്‍വശത്ത് വളരെ കുറച്ചു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഒഴിഞ്ഞ് കിടക്കുന്ന ജലസേചന വകുപ്പിന്റെ സ്ഥലം പ്രയോജനപ്പെടുത്തിയാണ് ഇപ്പോള്‍ പാര്‍ക്കിംഗ് ഏരിയ വിപുലപ്പെടുത്തിയിരിക്കുന്നത്. 

ഞായറാഴ്ച വൈകീട്ട് നാലിന് വാടിക സ്മിതം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയാകും.ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷി മുഖ്യാഥിതിയായിരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സതീ രാമരാജന്‍, ഒ.നാരായണ്‍കുട്ടി, കെടി സുരേഷ്, അനിത, ഷീബ, ടികെ അജിത്ത്, പിഎസ് രാമചന്ദ്രന്‍, പ്രേമലത, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ ജോസ് ജോസ്, പാലക്കാട് ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, ഡിടിപിസി സെക്രട്ടറി ഡോ.സില്‍ബര്‍ട്ട് ജോസ്, ഫിനാന്‍സ് ഓഫീസര്‍ സതീശന്‍ വിആര്‍ തുടങ്ങിയവര്‍ സംസാരിക്കും. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍ സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷന്‍ പ്രദീപ് മാസ്റ്റര്‍ നന്ദിയും പറയും.
Previous Post Next Post

نموذج الاتصال