പുലിയെ പിടികൂടാന്‍ കൂട് വെക്കും, തത്തേങ്ങലത്ത് എംഎല്‍എ സന്ദര്‍ശനം നടത്തി

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിന്റ മലയോരത്തെ ഭീതിയിലാഴ്ത്തി വിഹരിക്കുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിക്കും. ഇതിന് അനുമതി തേടി മണ്ണാര്‍ക്കാട് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചിട്ടുണ്ട്. തത്തേങ്ങലത്ത് ബുധനാഴ്ച കൂട് സ്ഥാപിക്കുമെന്നാണ് വനംവകുപ്പില്‍ നിന്നും ലഭ്യമാകുന്ന വിവരം.

പുലി ഭീതിയില്‍ കഴിയുന്ന തത്തേങ്ങലം പ്രദേശത്ത് അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വനംവകുപ്പ് ഉദ്യോഗസ്ഥരുമൊത്ത് സന്ദര്‍ശനം നടത്തി. ജനങ്ങളില്‍ നിന്നും പരാതികള്‍ കേട്ടു. കഴിഞ്ഞ നാലു മാസത്തോളമായി തത്തേങ്ങലം. കരിമ്പന്‍കുന്ന്,മേലാമുറി പ്രദേശങ്ങള്‍ പുലിപ്പേടിയിലാണ്. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴ് മണിയ്ക്ക് കല്‍ക്കടിയില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. പകല്‍ സമയങ്ങളിലടക്കം പലഭാഗത്തായി പുലിയെ കാണാറുള്ളതായി നാട്ടുകാര്‍ പറയുന്നു.പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുള്ളതായി വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.

നാലു മാസം മുമ്പ് കല്‍ക്കടിയില്‍ പുലി ആടിനെ പിടികൂടുകയും ഇതേ തുടര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തിരുന്നു.എന്നാല്‍ കൂട് സ്ഥാപിക്കുന്നതിനോ മറ്റോ നടപടിയുണ്ടായില്ല. വീണ്ടും പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായതോടെ വന്യജീവി ശല്ല്യത്തിന് പരിഹാരമാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല്‍പ്പതോളം വളര്‍ത്തുമൃഗങ്ങളെയാണ് പുലിപിടിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.


പ്രദേശത്ത് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പിന്റെയും ആര്‍ആര്‍ടിയുടെയും സാന്നിദ്ധ്യമുണ്ടാകുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. ഭീതിജനകമായ അന്തരീക്ഷമാണ് തത്തേങ്ങലത്തുള്ളത്. ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികളായിട്ടുണ്ട്. പ്രദേശത്ത് ജനങ്ങള്‍ ഉന്നയിച്ച് ഫെന്‍സിംഗ് ഉള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ ഘട്ടം ഘട്ടമായി പരിഹാരമുണ്ടാക്കുമെന്നും എംഎല്‍എ പറഞ്ഞു. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ്, അഗളി റേഞ്ച് ഓഫീസര്‍ രാമചന്ദ്രന്‍ മുട്ടില്‍, ആര്‍ആര്‍ടി അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍ നജ്മുന്നീസ എന്നിവരും എംഎല്‍എയൊടൊപ്പം ഉണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال