അട്ടപ്പാടി ചുരം റോഡില്‍ അറ്റകുറ്റപണി തുടങ്ങി

അഗളി: മുറവിളികള്‍ക്കൊടുവില്‍ ചുരം റോഡില്‍ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റ പണി തുടങ്ങി.ആനമൂളി മുതല്‍ മുക്കാലി വരെയള്ള ദൂരത്തില്‍ കുഴിയടക്കല്‍ പ്രവൃത്തികളാണ് നടത്തുന്നത്. നേരത്തെ നല്‍കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍.

കിഫ്ബി ഫണ്ടുപയോഗിച്ചുള്ള മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നവീകരണം കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് കൈമാറിയിട്ടുള്ളത്. വിവിധ റീച്ചുകളിലായി നടത്താനുദ്ദേശിച്ചിട്ടുള്ള പ്രവൃത്തികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. എന്നാല്‍ ചുരം ഭാഗത്ത് റോഡ് പ്രവൃത്തികള്‍ നീണ്ട് പോകുന്ന സാഹചര്യത്തില്‍ അറ്റകുറ്റപണികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയായിരുന്നു.2021 ജനുവരിയില്‍ അറ്റകുറ്റപണികള്‍ക്കായി ഭരണാനുമതി നല്‍കുകയും ചെയ്തു.50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.കോവിഡ് വ്യാപനം രൂക്ഷമാവുകയും നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരികയും ചെയ്തതിനാല്‍ കരാര്‍ വെക്കല്‍ നീണ്ട് പോയി.കഴിഞ്ഞ ജൂലായിലാണ് കരാര്‍ വെച്ചത്.എന്നാല്‍ മഴ കാരണം പ്രവൃത്തി നടത്താനും പൊതുമരാമത്ത് വകുപ്പിനായില്ല. മഴ മാറിയ സാഹചര്യത്തിലാണ് ചുരം റോഡില്‍ കഴിഞ്ഞ ആഴ്ച അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടുളളത്.

കുഴികള്‍ കല്ലിട്ട് നികത്തി ചതുരത്തില്‍ ടാറിംഗ് നടത്തി ഉപരിതലം പുതുക്കുകയാണ് ചെയ്യുന്നത്.ചുരം റോഡില്‍ നീരൊഴുക്കുള്ള ഭാഗത്തെ കുഴികളടക്കം നികത്തിയാണ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക. രണ്ടാഴ്ചക്കുള്ളില്‍ ടാറിംഗ് തുടങ്ങിയേക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന.അറ്റകുറ്റപണി കണക്കിലെടുത്ത് ഇതുവഴി ഭാരം കൂടിയ വാഹനങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

വഴി നീളെ കുണ്ടും കുഴിയുമായ പാതയിലൂടെയുള്ള യാത്ര വിവരണാതീതമായ ദുരിതമായിരുന്നു.മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നവീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ചുരം റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചതിന്റെ ചെറിയ ആശ്വാസത്തിലാണ് അട്ടപ്പാടിക്കാര്‍.ദിവസവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്നതാണ് ചുരം ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് ചിന്നത്തടാകം പാത.മഴക്കാലത്ത് മണ്ണിടിഞ്ഞും മരം വീണും ഗതാഗതടസ്സം പതിവാണ്.ഈ കാലവര്‍ഷക്കാലത്ത് സമാന സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായതിന് പുറമേ ചരക്ക് ലോറികള്‍ കുടുങ്ങിയും ഗതാഗതം തടസ്സപ്പെട്ടിരുന്നു. കിഫ്ബിയിലുള്‍പ്പെടുത്തിയുള്ള റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.
Previous Post Next Post

نموذج الاتصال