അട്ടപ്പാടി മധുകേസ്: പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിക്കാന്‍ നിയമ വകുപ്പ് സെക്രട്ടറിക്കു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ നിര്‍ദേശം നല്‍കി.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് തീര്‍പ്പാക്കുന്നതിനു കാലതാമസമുണ്ടാകുന്നുവെന്ന മാധ്യമ വാര്‍ത്തകളുടേയും കമ്മിഷനു ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തിലാണു നിര്‍ദേശം. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ സ്‌പെഷല്‍ കോടതി കേസ് പരിഗണനക്കെടുത്തപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നത്. ഇതേ തുടര്‍ന്ന്് കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 26ലേക്ക് മാറ്റുകയായിരുന്നു. 

മധുവിന്റെ മരണം നടന്ന് നാല് വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും വിചാരണ തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ആരോഗ്യ കാരണങ്ങളാല്‍ കേസ് ഒഴിയാന്‍ ഡയറക്ടര്‍ ജനറലിനു കത്ത് സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കത്ത് നല്‍കിയിരുന്നതായാണ് പറയപ്പെടുന്നത്. തുടക്കം മുതല്‍ തന്നെ കേസിലെ നിയമനടപടികള്‍ വൈകിയിരുന്നു. സംഭവം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞാണ് പബ്ലിക് പ്രൊസിക്യൂട്ടറെ നിയോഗിച്ചത്. മധുവിന്റെ അമ്മ മല്ലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രൊസിക്യൂഷന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാതിരുന്നത്  ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഒഴിഞ്ഞ ശേഷമാണ് വി ടി രഘുനാഥിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറിയായി നിയോഗിച്ചത്.

അതേ സമയം മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.കേസ് ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രീയ സമര്‍ദം ഉള്ളതായി സംശയിക്കുന്നതായാണ് കുടുംബം ആരോപിക്കുന്നത്.2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. കേസില്‍ 16 പ്രതികളാണ് ഉള്ളത്.എല്ലാവരും ജാമ്യം നേടി.അട്ടപ്പാടി ഡിവൈഎസ്പിയായിരുന്ന കെ സുബ്രഹ്മണ്യനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം പൂര്‍ണമല്ലെന്ന് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിശദമായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Previous Post Next Post

نموذج الاتصال