സ്ഥിര നിയമനത്തിന് നടപടിയായില്ല; സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച് റിസോഴ്‌സ് അധ്യാപകര്‍

മണ്ണാര്‍ക്കാട്: കോടതി വിധികളുണ്ടായിട്ടും സംസ്ഥാനത്തെ റിസോഴ്‌സ് അധ്യാപകരുടെ സ്ഥിര നിയമനത്തിനുള്ള നടപടികള്‍ നീളുന്നു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 205 പേരുള്‍പ്പടെ സംസ്ഥാനത്താകെ 2615 സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരാണ് സ്ഥിരനിയമനം കാത്ത് കഴിയുന്നത്. സ്ഥിര നിയമനമെന്ന അധ്യാപകരുടെ ആവശ്യത്തിന് രണ്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.പത്ത് വര്‍ഷം സര്‍വീസുള്ള റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ 2016ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറു മാസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധി അടുത്തമാസമാണ് അവസാനിക്കുക. ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടികളുണ്ടാകുമെന്നാണ് സമഗ്ര ശിക്ഷാ കേരളക്ക് കീഴില്‍ ജോലി ചെയ്തു വരുന്ന സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സിന്റെ സംഘടനയായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അക്കാദമികവും അക്കാദമികേതരവുമായ പിന്തുണകള്‍ നല്‍കി വരുന്ന റിസോഴ്‌സ് അധ്യാപകര്‍ തുച്ഛമായ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്.ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.നേരത്തെ സെക്കണ്ടറി വിഭാഗത്തിന് മാസം 28,815 രൂപ വരെ ശമ്പളം കിട്ടിയിരുന്നത് 25,000മായി താഴ്ന്നിട്ടുണ്ട്.വര്‍ഷാ വര്‍ഷം കരാര്‍ പുതുക്കിയാണ് ഇവര്‍ ജോലിയില്‍ തുടരുന്നത്. ഇരുപത് വര്‍ഷത്തോളമായി റിസോഴ്‌സ് അധ്യാപകരായി ജോലി ചെയ്തു വരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളുമാണ്. പാലക്കാട് ജില്ലയില്‍ 914 പൊതു വിദ്യാലയങ്ങളിലുള്ള 15000ത്തോളം വരുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആകെ 205 അധ്യാപകര്‍ മാത്രമാണ് ഉള്ളത്.ആവശ്യത്തിന് റിസോഴ്‌സ് അധ്യാപകരില്ലാത്തതിനാല്‍ ഒരു റിസോഴ്‌സ് അധ്യാപകന് ഒന്നിലധികം സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടി വരുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

കോവിഡ് കാലത്ത് വൈറ്റ് ബോര്‍ഡ് എന്ന യുട്യൂബ് ചാനലിലൂടെ ഓണ്‍ലൈനായും കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചും വിദ്യാഭ്യാസ സേവനങ്ങള്‍ ഉറപ്പാക്കിയിരുന്നു.ഈ വര്‍ഷം കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് വേണ്ടി ടാക്കിംഗ് ടെക്സ്റ്റ്,സ്‌കൂളില്‍ വരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ കെയര്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. മറ്റു അധ്യാപകരുടേതിന് സമാനമായ ജോലി നിര്‍വഹിക്കപ്പെടുമ്പോഴും സ്ഥിരനിയമനകാര്യത്തിലും ശമ്പള വര്‍ധനവിലും വേണ്ടത്ര പരിഗണന ഇവര്‍ക്കു ലഭിക്കുന്നില്ല.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ തസ്തിക സൃഷ്ടിക്കണമെന്നും നിലവില്‍ ജോലി ചെയ്തു വരുന്ന മുഴുവന്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെയും സ്ഥിരമായി വിദ്യാലയങ്ങളില്‍ നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കെആര്‍ടിഎ ആവശ്യപ്പെട്ടു.
Previous Post Next Post

نموذج الاتصال