കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീകരണം വൈകുന്നു

കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീകരണം വൈകുന്നു.ഭരണാനുമതി ലഭിച്ച മാസത്തോളമായിട്ടും ടെണ്ടര്‍ നടപടികള്‍ എങ്ങുമെത്താത്താണ് പ്രവൃത്തി ആരംഭിക്കാനുള്ള കാലതാമസത്തിന് കാരണം. പാര്‍ക്കിലെ കളിയുപകരണങ്ങള്‍ നാശോന്‍മുഖമാവുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന ഉദ്യാന പരിപാലന സമിതി യോഗത്തിലാണ് കുട്ടികളുടെ പാര്‍ക്ക് നവീകരിക്കാനും പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താനും തീരുമാനിച്ചത്.ഉദ്യാനം സന്ദര്‍ശിച്ച ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നവീകരണ പ്രവൃത്തികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.
പാര്‍ക്കിലെ കളിയുപകരണങ്ങള്‍ അറ്റകുറ്റപണി നടത്താനും പെയിന്റ് ചെയ്യാനും 5,53,420 രൂപയും, കളിയുപകരണങ്ങളിലെ കുഷ്യന്‍, ബെഡ്, ഇരിപ്പിട ക്രമീകരണം എന്നിവയ്ക്കായി 3,21,000 രൂപയും പാര്‍ക്കിംഗ് ഏരിയ വിപുലീകരിക്കുന്നതിനായി 75,000 രൂപയും കണക്കാക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് ഭരണാനുമതിയും ലഭിച്ചിരുന്നു. ഇതില്‍ പാര്‍ക്കിങ് ഏരിയുടെ വിപുലീകരണം വേഗത്തില്‍ നടന്നെങ്കിലും കുട്ടികളുടെ പാര്‍ക്കിങ്ങിന്റെ പ്രവൃത്തികള്‍ നീളുകയാണ്. കളിയുപകരണങ്ങള്‍ക്ക് ചുറ്റും ചെറുഭിത്തി കെട്ടി മണല്‍ നിറയ്ക്കുന്നതുമായ 3,21,000 രൂപയുടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യുന്ന ഘട്ടത്തിലെത്തിയതായാണ് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കുന്നത്. യന്ത്രപ്രവര്‍ത്തിതമായ കളിയുപകരണങ്ങളുടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യാനുമുള്ള നടപടികളും ആയി വരുന്നതേയുള്ളൂ. ഇതെല്ലാം പൂര്‍ത്തിയായി പാര്‍ക്ക് നവീകരണം കഴിയാന്‍ മൂന്ന് മാസമെങ്കിലുമെടുക്കുമെന്നാണ് അറിയുന്നത്.

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്കില്‍ നാല്‍പ്പതോളം കളിയുപകരണങ്ങളാണ് ഉള്ളത്.പലതും നശിച്ചിട്ടുണ്ട്. തുരുമ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് പലപ്പോഴും കുട്ടികള്‍ക്ക് അപകടവിനയായും മാറുന്നു. കളിയുപകരണങ്ങളില്‍ നിന്നും പരിക്ക് പറ്റിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്കിലെ ദുരവസ്ഥ സഞ്ചാരികളെയും നിരാശരാക്കുന്നുണ്ട്.ജലസേചന വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ഉദ്യാനം പരിപാലിക്കുന്നത്.മൂന്ന് കോടിയോളം രൂപ ചെലവിട്ട് നവീന ഉദ്യാനം ഉള്‍പ്പടെ നിര്‍മിച്ച മോടി കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് പേരുദോഷമാവുകയാണ് കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണം വൈകുന്നതിലെ അനാസ്ഥ.
Previous Post Next Post

نموذج الاتصال