മുഖംമിനുക്കി കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക്


കാഞ്ഞിരപ്പുഴ: കേടുവന്ന കളിയുപകരണങ്ങളെല്ലാം അറ്റകുറ്റപണി നടത്തി നന്നാക്കി. പെയിന്റടിച്ച് പുതുമോടിയിലുമാക്കി. സുരക്ഷയ്ക്കായി കുഷ്യന്‍ബെഡുകളും തീര്‍ത്തതോടെ നാശത്തിന്റെ വക്കില്‍ നിന്നും കരകയറിയ കാഞ്ഞിരപ്പുഴയിലെ കുട്ടികളുടെ പാര്‍ക്കിന് പുതിയ മുഖം.

ഉദ്യാനത്തിലെ പ്രധാന ആകര്‍ഷണമായ കുട്ടികളുടെ പാര്‍ക്ക്.എന്നാല്‍ ഇവിടെയുള്ള 25 ഓളം കളിയുപകരണങ്ങള്‍ തുരുമ്പെടുത്തും മറ്റു നശിച്ച് കിടന്നിരുന്നതിനാല്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികളെ നിരാശരാക്കിയിരുന്നു.കോവിഡ് കാലത്ത് പാര്‍ക്ക് അടഞ്ഞ് കിടന്നതും നാശത്തിന്റെ ആക്കം കൂട്ടി. പിന്നീട് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ഉദ്യാനത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലായെങ്കിലും പാര്‍ക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികളുണ്ടായില്ല. ഇതേ തുടര്‍ന്ന് വിഷയം ഉദ്യാന അധികൃതര്‍ എംഎല്‍എ,ജില്ലാ കലക്ടര്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് നവീകരണത്തിനായി നടപടികളായത്.

കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന ഉദ്യാന പരിപാലന സമിതി യോഗത്തിലാണ് ഉദ്യാനം നവീകരിക്കാന്‍ തീരുമാനിച്ചത്. പ്രവൃത്തികള്‍ക്ക് ജനുവരിയില്‍ ഭരണാനുമതി നല്‍കിയെങ്കിലും ഫെബ്രുവരി മൂന്നാം വാരത്തിലാണ് ടെണ്ടര്‍ ചെയ്തത്. മധ്യവേനലവധിക്കാലം കണക്കിലെടുത്ത് പാര്‍ക്ക് നവീകരണം വേഗത്തിലാക്കുകയായിരുന്നു. ഒമ്പത് ലക്ഷത്തോളം രൂപ ചെലവിലാണ് നവീകരണം നടത്തിയത്. വ്യത്യസ്തമായ കളിയുപകരണങ്ങള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്.മൂന്ന് സോര്‍ബിംഗ് ബോളുകളും വാങ്ങിയിട്ടുണ്ട്. അടുത്തയാഴ്ച ഉദ്യാനത്തിലെത്തും. ഫാമിലി ബോട്ടും ലഭ്യമായിട്ടുണ്ട്.

നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് ഏപ്രില്‍ 10ന് കെ ശാന്തകുമാരി എംഎല്‍എ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും.കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് ചെമ്മണ്ണൂര്‍ ജ്വല്ലറി നല്‍കുന്ന ബോട്ടും ഐ ലൗ കാഞ്ഞിരപ്പുഴ എന്ന സെല്‍ഫി സ്‌പോട്ട് ബോര്‍ഡും ജ്വല്ലറി ഉടമ ബോബി ചെമ്മണ്ണൂരില്‍ നിന്നും ഏറ്റുവാങ്ങും. കാഞ്ഞിരപ്പുഴ,തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യാനകമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Previous Post Next Post

نموذج الاتصال