മധുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടന്ന് സമരസമിതി; മധു കള്ളനായിരുന്നില്ലെന്ന് കുടുംബം

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു ഐക്യദാര്‍ഢ്യ സദസ്സും മധു കേസിന്റെ നാള്‍ വഴികളെ സംബന്ധിച്ചും വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുന്നതായി മധു നീതി സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 29ന് വൈകീട്ട് അഞ്ച് മണിക്ക് മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ നടക്കുന്ന യോഗം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റം, വനംകൊള്ള, കൊലപാതകങ്ങള്‍, സ്ത്രീപീഡനം, ശിശുമരണം, അരിവാള്‍ രോഗം തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരം കാണാതിരിക്കുമ്പോള്‍ ആദിവാസി മേഖലയിലേക്ക് പ്രവേശന വിലക്ക് കൊണ്ട് വരുന്ന അവസ്ഥയില്‍ മധുവിന്റെ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതും ആദിവാസി സമൂഹത്തോട് ഐക്യപ്പെടേണ്ടതും കേരളത്തിലെ ഓരോ പൗരന്റെയും കടമയാണെന്ന് മധുനീതി സമര സമിതി ചൂണ്ടിക്കാട്ടി. 

മധു കൊല്ലപ്പെട്ടതിന് പിന്നില്‍ ഗൂഡാലോചന സംശയിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. കൊല്ലപ്പെട്ട അന്ന് മുതല്‍ കേരളമാകെ പ്രചരിച്ചത് മധു കള്ളനായിരുന്നുവെന്നാണ്. കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന സമയത്ത് ആള്‍ക്കൂട്ടം പിടികൂടി മര്‍ദിച്ചു കൊന്നുവെന്ന കഥയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കേരളം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച് അഗളി സ്റ്റേഷനില്‍ വിവരാവാകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2018 ഫെബ്രുവരി 22 വരെയുള്ള കാലയളവില്‍ മുക്കാലി സ്വദേശി നല്‍കിയ പരാതി മാത്രമാണ് മധുവിനെതിരെ ലഭിച്ചിട്ടുള്ളതെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. ഈ പരാതിയില്‍ ജാമ്യമില്ലാ വകുപ്പടക്കം ഉള്‍പ്പെടുത്തി കേസെടുത്തിരുന്നതിനാല്‍ പ്രതിയെ ആറുമാസത്തിനകം കസ്റ്റഡിയിലെടുക്കണമെന്നും അല്ലാത്ത പക്ഷം റിപ്പോര്‍ട്ട് സഹിതം കോടതിയില്‍ ഹാജരാക്കണമെന്നിരിക്കെ 2016 സെപ്റ്റംബര്‍ എട്ടിന് ലഭിച്ച പരാതിയില്‍ കേസെടുത്ത് 2018 ജനുവരി 23നാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
ഗൂഢാലോചന സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്നും മധുവിന്റെ കുടുംബത്തിന് നീതി ലഭിക്കേണ്ടത് ജനാധിപത്യ കേരളത്തിന്റെ ആവശ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. മധു കള്ളനായിരുന്നില്ല, ഭക്ഷണ വസ്തുക്കള്‍ മോഷ്ടിച്ചതിന്റെ പേരിലല്ല മധുവിനെ കൊന്നതെന്നും അതിന് പിന്നില്‍ മറ്റെന്തോ ലക്ഷ്യങ്ങളുണ്ടെന്നും മധുവിന്റെ സഹോദരി സരസുവും അമ്മ മല്ലിയും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മധു നീതി സമരസമിതി ചെയര്‍മാന്‍ പി.എം.മാര്‍സന്‍ കണ്‍വീനര്‍ കെ.കാര്‍ത്തികേയന്‍, വൈസ് ചെയര്‍മാന്‍ കെ.വാസുദേവന്‍, മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരും പങ്കെടുത്തു.
Previous Post Next Post

نموذج الاتصال